ന്യൂഡൽഹി: ഇന്ത്യയിൽ പ്രവർത്തിക്കുന്ന ഏത് മാദ്ധ്യമ സ്ഥാപനവും ഇവിടുത്തെ നിയമങ്ങളും ചട്ടങ്ങളും പാലിക്കേണ്ടിവരുമെന്ന് ബിജെപി വക്താവ് ഗൗരവ് ഭാട്ടിയ. ആദായനികുതി വകുപ്പ് ബിബിസി ഓഫീസിൽ റെയ്ഡ് നടത്തിയത് നിയമാനുസൃതമാണെന്നും കോൺഗ്രസ് ഭരണകാലത്ത് സർക്കാർ സ്ഥാപനങ്ങളെ കുറിച്ച് സുപ്രീം കോടതി പറഞ്ഞതുപോലെ ഐടി വകുപ്പ് ഇപ്പോൾ കൂട്ടിലടച്ച തത്തയല്ല. ബിബിസി (BBC) എന്നാൽ ബ്രഷ്ട് ബക്വാസ് കോർപ്പറേഷൻ എന്നാണെന്ന് ഗൗരവ് ഭാട്ടിയ പരിഹസിച്ചുകൊണ്ട് ഭാട്ടിയ മാദ്ധ്യമസമ്മേളനത്തിൽ പറഞ്ഞു.
‘ലോക രാജ്യങ്ങൾക്കിടയിൽ ഇന്ത്യയുടെ വളർച്ച ചില വിഭാഗങ്ങൾക്ക് ദഹിക്കുന്നില്ലെന്നും’ ബിബിസിയെ കടന്നാക്രമിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. ‘അഴിമതിയുടെയും അസംബന്ധത്തിന്റെ കൂട്ടമായി ബിബിസി മാറികഴിഞ്ഞിരിക്കുന്നു. നിർഭാഗ്യവശാൽ, ബിബിസിയുടെ പ്രചരണവും കോൺഗ്രസിന്റെ അജണ്ടയും ഒന്നു തന്നെയാണ്.
ഇന്ത്യയിൽ പത്രപ്രവർത്തനം നടത്താനുള്ള എല്ലാ അവകാശങ്ങളും ബിബിസിക്കുണ്ട്, പക്ഷേ അവർ രാജ്യത്തെ നിയമം അനുസരിക്കണം. ബിബിസി ഇന്ത്യൻ വികാരങ്ങളെ വ്രണപ്പെടുത്തിയെന്ന് ആരോപിച്ചുകൊണ്ട് നിരവധി സന്ദർഭങ്ങൾ എടുത്തു കാണിച്ചു. ‘ബിബിസി ഒരു പരിപാടിയിൽ കാശ്മീരിൽ കൊല്ലപ്പെട്ട ഭീകരൻ ബുർഹാൻ വാനിയെ കരിസ്മാറ്റിക് യുവ വിപ്ലവകാരി എന്നാണ് പരാമർശിച്ചത്. ഇത് എന്ത് പത്രപ്രവർത്തനമാണ് ? മറ്റൊരു റിപ്പോർട്ടിൽ, ഹോളി ഒരു വൃത്തികെട്ട ഉത്സവമാണ് എന്ന് നിങ്ങൾ പറഞ്ഞു. ഞങ്ങളുടെ ഉത്സവങ്ങളെക്കുറിച്ച് എന്തറിയാം? മറ്റൊന്നിൽ ഇന്ത്യയെ മോചിപ്പിക്കുന്നതിൽ മഹാത്മാഗാന്ധി പരാജയപ്പെട്ടുവെന്ന് പറഞ്ഞ് ഞങ്ങളുടെ ഐക്കണുകളെ അപമാനിച്ചു. അജണ്ടകൾ വെച്ചുകൊണ്ടല്ല പ്രവർത്തിക്കുന്നതെങ്കിൽ എല്ലാ സംഘടനകൾക്കും നിയമാനുസൃതമായിട്ടാണെങ്കിൽ ഇന്ത്യയിൽ പ്രവർത്തിക്കാൻ സാധിക്കുമെന്നും ഭാട്ടിയ കൂട്ടിച്ചേർത്തു.
മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ബിബിസിക്ക് മേൽ ചുമത്തിയ നിരോധനം ചൂണ്ടിക്കാട്ടി കോൺഗ്രസിനെയും അദ്ദേഹം ആക്രമിച്ചു. ‘യുകെയിൽ ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രിയായിരുന്ന മാർഗരറ്റ് താച്ചർ ബിബിസിയെ കുറിച്ച് പറഞ്ഞത് ബിബിസി എന്നാൽ ബോൾഷെവിക് ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷൻ എന്നാണ്.
ആദായനികുതി വകുപ്പ് ബ്രിട്ടീഷ് പബ്ലിക് ബ്രോഡ്കാസ്റ്ററിന്റെ ഡൽഹിയിലെയും മുംബൈയിലെയും ഇന്ത്യൻ ഓഫീസുകളിൽ പരിശോധന ആരംഭിച്ചിരുന്നു. ബിബിസിയുടെ ധനകാര്യ വകുപ്പിലെ ചില അക്കൗണ്ട് രേഖകൾ ഐടി ഉദ്യോഗസ്ഥർ പരിശോധിക്കുന്നുണ്ട്. ഡൽഹി കെ.ജി മാർഗിലെയും മുംബൈയിലെ കലിന സാന്താക്രൂസിലെ ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റർ ഓഫീസുകളിൽ ആദായനികുതി ഉദ്യോഗസ്ഥർ എത്തിയിരുന്നു.
ബിബിസി ഓഫീസുകളിലെ ധനകാര്യ വകുപ്പ് ഉദ്യോഗസ്ഥർ ചില അക്കൗണ്ട് രേഖകളുടെ പരിശോധന നടത്തുന്നുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി ഓഫീസിലുണ്ടായിരുന്ന ജീവനക്കാരുടെയെല്ലാം മൊബൈൽ ഫോണുകൾ സംഘം പരിശോധനയ്‌ക്ക് കൊണ്ടുപോയിട്ടുണ്ട്. അക്കൗണ്ട്സ് ആൻഡ് ഫിനാൻസ് വിഭാഗത്തിൽ സൂക്ഷിച്ചിരുന്ന കമ്പ്യൂട്ടറിന്റെ ഡാറ്റയും സ്‌കാൻ ചെയ്തു. വിവരങ്ങളുെട അടിസ്ഥാനത്തിൽ ബാക്കപ്പ് എടുത്ത ശേഷം ഉപകരണങ്ങൾ തിരികെ നൽകുമെന്നാണ് അറിഞ്ഞത്.
Comments