ന്യൂഡൽഹി: ദ്വിദിന സന്ദർശനത്തിനൊരുങ്ങി ജർമൻ ചാൻസലർ ഒലാഫ് ഷോൾസ്. ഫെബ്രുവരി 25-നാകും അദ്ദേഹം ഇന്ത്യയിലെത്തുക. തുടർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും. കാലാവസ്ഥ വ്യതിയാനം, അഫ്ഗാനിസ്ഥാൻ, റഷ്യ-യുക്രെയ്ൻ സംഘർഷം തുടങ്ങി ആഗോള വിഷയങ്ങളിൽ ചർച്ച നടത്തുമെന്നാണ് വിവരം. സന്ദർശനത്തിന് മുന്നോടിയായി ജർമൻ വിദേശകാര്യ ഉപദേഷ്ടാവ് ഡോ.ജെൻസ് പ്ലോട്ട്‌നർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ എന്നിവർ സംയുക്ത ചർച്ച നടത്തി.
യൂറോപ്പിൽ നടക്കുന്ന സംഘർഷങ്ങളിൽ മധ്യസ്ഥത വഹിക്കുന്ന ഭാരതത്തിന്റെ പങ്ക് വിലമതിക്കാനാകത്തതാണെന്ന് ഡോ.പ്ലോട്ടനർ പറഞ്ഞു. ലോകത്തിന്റെ ഏത് കോണിലാണെങ്കിലും ഇന്ത്യയുടെ ശബ്ദം വ്യക്തമായി കേൾക്കാൻ കഴിയുമെന്നും അതിനാൽ തന്നെ രാജ്യത്തിന്റെ പങ്ക് വളരെ വലുതാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയും ചൈന അതിർത്തിയിൽ നടക്കുന്ന സംഘർഷങ്ങളിലും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. ആയുധങ്ങളല്ലാ സംസാരിക്കേണ്ടതെന്നും നയപരമായ സംഭാഷണമാണ് ആവശ്യമെന്നും, ഇന്ത്യൻ പക്ഷത്തിന് സന്നദ്ധത അറിയിക്കുന്നതായും ജർമൻ വിദേശകാര്യ ഉപദേഷ്ടാവ് പറഞ്ഞു.
ഇന്ത്യൻ വിദ്യാർത്ഥികളെ ജർമൻ സർവകലാശാലകൾക്ക് ആവശ്യമാണെന്നും കൂടുതൽ വിദ്യാർത്ഥികളെ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം വ്യക്തമാക്കി. വിസയ്‌ക്കായുള്ള കാത്തിരിപ്പ് കാലവധി ദൈർഘ്യമേറിയതാണെന്നും നടപടിക്രമങ്ങൾ വേഗത്തിലാക്കാനുള്ള മാർഗങ്ങൾ എംബസി സ്വീകരിക്കുന്നതായും അദ്ദേഹം പറഞ്ഞു. ജർമനിയും ഇന്ത്യയും തമ്മിലുള്ള സൗഹാർദപരമായ ബന്ധത്തെയും അദ്ദേഹം പ്രശംസിച്ചു. അന്താരാഷ്‌ട്ര ബന്ധങ്ങൾ എങ്ങനെ സംരക്ഷിക്കണമെന്നതിൽ ഇരു രാജ്യങ്ങളും സമാന കാഴ്ചപ്പാടുകളാണ് പങ്കുവെയ്‌ക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Comments