തിരുവനന്തപുരം: കാന്താര സിനിമയിലെ ‘വരാഹരൂപം’ പകർപ്പവകാശം ലംഘിച്ചാണ് സിനിമയിൽ ഉൾപ്പെടുത്തിയതെന്ന കേസിൽ കേരളത്തിലെ വിതരണക്കാരായ നടൻ പൃഥ്വിരാജ് ഉൾപ്പെടെ ഏഴ് പേരിൽ നിന്ന് കൂടി മൊഴിയെടുക്കും. സംഗീത സംവിധായകൻ അജനീഷ് ലോക്നാഥിനെയും ചോദ്യംചെയ്യും. കേസിൽ നടനും സംവിധായകനുമായ ഋഷഭ് ഷെട്ടിയുടെ ചോദ്യംചെയ്യൽ പൂർത്തിയായി. ഋഷഭ് ഷെട്ടി, നിർമാതാവ് വിജയ് കിരഗന്ദൂർ എന്നിവരെയാണ് കോഴിക്കോട് ടൗൺപോലീസ് രണ്ടുദിവസമായി ചോദ്യംചെയ്തത്.
മാതൃഭൂമി മ്യൂസിക്സും തൈക്കൂടം ബ്രിഡ്ജും നൽകിയ പരാതിയിലായിരുന്നു നടപടി. വരാഹരൂപം ഗാനം ഉൾപ്പെടുത്തി കാന്താര സിനിമ പ്രദർശിപ്പിക്കുന്നത് വിലക്കിയ ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തിട്ടുണ്ട് . അതേസമയം പകർപ്പവകാശം ലംഘിച്ചെന്ന കേസിൽ കാന്താരയുടെ നിർമാതാവിനും സംവിധായകനുമെതിരെ അന്വേഷണം തുടരാൻ സുപ്രീംകോടതി അന്വേഷണ ഉദ്യോഗസ്ഥർക്ക് അനുമതി നൽകുകയും ചെയ്തിരുന്നു. തുടർന്ന് ഇരുവരെയും ചോദ്യം ചെയ്തിരുന്നു.
‘വരാഹരൂപം’ എന്ന ഗാനം ഉൾപ്പെടുത്തി കാന്താര സിനിമ പ്രദർശിപ്പിക്കുന്നത് വിലക്കിയ കേരള ഹൈക്കോടതി നടപടി സ്റ്റേചെയ്‌തെങ്കിലും ഋഷഭ് ഷെട്ടി ഉൾപ്പെടെയുള്ളവരോട് അന്വേഷണ ഉദ്യോഗസ്ഥനുമുമ്പിൽ ഹാജരാവാൻ കോടതി നിർദേശിക്കുകയായിരുന്നു.
Comments