തിരുവനന്തപുരം: സംരംഭകരെ കേരളം ഇരുകൈയ്യും നീട്ടി സ്വീകരിക്കുന്നു എന്നുള്ള സർക്കാരിന്റെ പി.ആർ പരസ്യങ്ങൾക്കിടയിലും കൊഴിഞ്ഞുപോക്കിന്റെ നിരക്ക് വർദ്ധിച്ചു തന്നെ. നിക്ഷേപക സൗഹൃദ സംസ്ഥാനം എന്ന് അവകാശപ്പെടുന്നെങ്കിലും, സത്യത്തിൽ ഒരു നിക്ഷേപക സൗഹൃദ സംസ്ഥാനമാണോ കേരളം.? വളരെ നിക്ഷേപ സൗഹൃദം എന്ന് പലയാവർത്തി പറയുമ്പോഴും ആ പഴയ മനോനിലയിൽ നിന്നും യാതോരു മാറ്റവും വന്നിട്ടില്ല എന്നതാണ് സത്യം. കൺവെൻഷൻ സെന്റർ തുടങ്ങാൻ ശ്രമിച്ച് ആത്മഹത്യ ചെയ്ത സാജനും, വർക്ക്‌ഷോപ്പ് തുടങ്ങാൻ ശ്രമിച്ച് ആത്മഹത്യ ചെയ്ത സുഗതനും ഒക്കെ സമീപകാല രക്തസാക്ഷികളാണ്. നിക്ഷേപ സൗഹൃദ സംസ്ഥാനം എന്ന കേരളത്തിന്റെ ട്രേഡ് മാർക്കിലാണ് കറ പുരണ്ടിരിക്കുന്നത്. ഊതി പെരുപ്പിച്ച ബലൂണിലാണ് മുള്ളുകൊള്ളുന്നത്.
നിക്ഷേപം തുടങ്ങാൻ സർക്കാർ കൈകൊട്ടി വിളിക്കുകയും എത്തികഴിയുമ്പോൾ ട്രേഡ് യുണിയനിസം കൈനീട്ടി അടിക്കുകയും ചെയ്യുകയാണ് ഇവിടെ. കേരളം സംരംഭങ്ങളുടെയും സംരംഭകരുടെയും ശവപ്പറമ്പായി തീർന്നു. പേയാട് അലുമിനിയം ഇൻഡസ്ട്രീസ്, ട്രീവാൻഡ്രം റബ്ബർ വർക്ക്‌സ്, കോഴിക്കോട് ഗ്വളീയോർ റയോൺസ്, പുനലൂർ പേപ്പർ മിൽ, കിറ്റക്‌സ് തുടങ്ങി നിരവധി ഫാക്ടറികൾ നിക്ഷേപ സൗഹൃദ സംസ്ഥാനത്ത് നിന്നും പൂട്ടിപ്പോയതോ മറ്റ് എവിടെയെങ്കിലും സ്ഥാപിച്ച് രക്ഷപ്പെട്ടതോ ആണ്. കിറ്റക്‌സോടെ ഇതവസാനിച്ചിട്ടില്ല. പത്ത് രൂപയ്‌ക്ക് ചായ വിൽക്കുന്നവനെയും മുതലാളിയായി മുദ്രകുത്തി ഇല്ലാതാക്കുന്ന സ്ഥിതിയാണ് ഇവിടെ. ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് കണ്ണൂർ മാതമംഗലത്തുള്ള ശ്രീപോർക്കലി സ്റ്റീൽസിലെ തൊഴിൽ സമരം.
കണ്ണൂർ, കാസർകോട് ജില്ലകളിലായി ശ്രീപോർക്കലി സ്റ്റീൽസിന് എട്ട് സ്ഥാപനങ്ങളാണുള്ളത്. 2020 മുതൽ മാതമംഗലത്ത് ശ്രീപോർക്കലി സ്റ്റീൽസ് പ്രവർത്തനം ആരംഭിച്ചെങ്കിലും വലിയ നഷ്ടത്തിലായി, ശ്രീപോർക്കലി സ്റ്റീൽസിൽ സിഐടിയുവിന്റെ നേതൃത്വത്തിൽ കാലങ്ങളായി തൊഴിൽ സമരം നടന്നു വരികയാണ്. കയറ്റിറക്കുമായി ബന്ധപ്പെട്ടാണ് സിഐടിയു ചുമട്ടുതൊഴിലാളികൾ മാതമംഗലത്ത് ശ്രീപോർക്കലി സ്റ്റീൽസിൽ സമരം തുടങ്ങിയത്. സമരം കാരണം ഒരുതവണ മാത്രമാണ് ലോഡ് ഇറക്കിയത്. ചുമടിറക്കാൻ ഹൈക്കോടതിയിൽ നിന്ന് ഉത്തരവ് വാങ്ങിയിരുന്നു. എന്നാൽ, സ്ഥാപനത്തിലേക്ക് വരുന്ന വാഹനങ്ങളെ പിലാത്തറയിൽ തടയുന്നു.
ഇവിടെ പാർട്ടിക്കാരുടെ സഹായമില്ലെങ്കിൽ ജീവിക്കാനോ സ്ഥാപനങ്ങൾ നടത്താനോ സാധിക്കുകയില്ല. ഇനിയും കേരളത്തിൽ സംരംഭം തുടങ്ങാനോ ജീവിക്കാനോ താത്പര്യമില്ല. കേരളത്തിൽ സ്ഥാപനം നടത്താൻ സിഐടിയു യൂണിയനും ചുമട്ടുതൊഴിലാളികളും സംരംഭകനെ അനുവദിക്കുന്നില്ല.
തന്റെ സഹോദരനെയും സ്ഥാപനത്തിലെ തൊഴിലാളികളെയും സിഐടിയു ചുമട്ടുതൊഴിലാളികൾ അക്രമിച്ചിരുന്നു. ഇതുവരെ അക്രമികളെ അറസ്റ്റ് ചെയ്തിട്ടില്ല. പെരിങ്ങോം പോലീസ് എട്ട് കേസുകൾ എടുത്തു എന്നാൽ ഒരു നടപടിയുമുണ്ടായില്ല. സിഐടിയു യൂണിയന്റെ ഒത്താശയോടെയാണ് പോലീസ് പ്രവർത്തിക്കുന്നതെന്ന് സംശയമുണ്ട്. ജില്ലാ പോലീസ് ആസ്ഥാനത്ത് താനും കുടുംബവും വരും ദിവസങ്ങളിൽ നിരാഹാരസമരം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഇതെ തുടർന്നാണ് ശ്രീപോർക്കലി സ്റ്റീൽസ് കർണാടകയിലെ ചിക്കമംഗളൂരുവിലേക്ക് മാറ്റാൻ തീരുമാനിച്ചെന്നും, താനും കുടുംബവും താമസം അവിടെക്ക് മാറ്റുകയാണെന്നും. പുതിയ സംരംഭത്തിന് കേരളത്തിൽ സാധിക്കില്ലെന്നും കേരളത്തിന് പുറത്താണ് സാമാധാനാന്തരീക്ഷം എന്നും അദ്ദേഹം കൂട്ടിചേർത്തു.
Comments