ന്യൂഡൽഹി: ബൗളർമാർക്കായുള്ള ഐസിസി റാങ്കിംഗിൽ രണ്ടാം സ്ഥാനം സ്വന്തമാക്കി ഇന്ത്യൻ താരം രവിചന്ദ്രൻ അശ്വിൻ. 2017 ന് ശേഷമാണ് ബൗളർമാരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് അശ്വിൻ എത്തുന്നത്. 846 പോയിന്റുകളാണ് അശ്വിൻ നേടിയത്. നാഗ്പൂരിൽ നടന്ന ബോർഡർ ഗവാസ്‌കർ മത്സരത്തിലെ മിന്നും പ്രകടനം കൂടിയാണ് അശ്വിന്റെ ഈ നേട്ടത്തിന് കാരണം. ഇതോടെ ബൗളിംഗിലും ഓൾ റൗണ്ടിംഗിലും അശ്വിൻ രണ്ടാം സ്ഥാനം സ്വന്തമാക്കിയിരിക്കുകയാണ്.
നഗ്പൂർ ടെസ്റ്റിൽ ഓസിസ് താരങ്ങളുടെ 5 വിക്കറ്റുകളാണ് അശ്വിൻ തെറിപ്പിച്ചത്. ടെസ്റ്റ് മത്സരങ്ങളിലെ അശ്വിന്റെ 31-ാമത്തെ അഞ്ച് വിക്കറ്റ് നേട്ടം കൂടിയായിരുന്നു കഴിഞ്ഞ മത്സരത്തിലേത്. ഇന്ന് പുറത്തുവന്ന ഐസിസി റാങ്ക് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത് ഓസ്‌ട്രേലിയൻ ക്യാപ്റ്റനും ഫാസ്റ്റ് ബൗളറുമായ പാറ്റ് കമ്മിൻസൻ ആണ്. 21 പോയിന്റ് വ്യത്യാസത്തിലാണ് അശ്വിൻ രണ്ടാം സ്ഥാനത്തേക്ക് എത്തിയത്.
ബോർഡർ ഗവാസ്‌കർ മത്സരത്തിൽ ആധിപത്യം സ്ഥാപിച്ച അശ്വിൻ നാഗ്പൂരിൽ നടന്ന ആദ്യ ടെസ്റ്റ് മത്സരത്തിൽ 450 വിക്കറ്റ് നേട്ടവും സ്വന്തമാക്കി. ഓസ്‌ട്രേലിയക്കെതിരെ 97 വിക്കറ്റും ഇന്ത്യയുടെ ഓഫ് സ്പിന്നർ നേടിയിട്ടുണ്ട്. ഇന്ത്യ-ഓസ്‌ട്രേലിയ മത്സരങ്ങളിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ സ്വന്തമാക്കിയിട്ടുള്ളത് അനിൽ കുംബ്ലേയാണ്. അദ്ദേഹത്തെക്കാൾ 14 വിക്കറ്റുകൾക്ക് മാത്രം പിന്നിലാണ് അശ്വിൻ.
Comments