കോഴിക്കോട്: വനവാസി യുവാവ് വിശ്വനാഥന്റെ മരണത്തിൽ നിർണായക സൂചനകൾ ലഭിച്ചതായി പോലീസ്. ആശുപത്രി വളപ്പിൽ വിശ്വനാഥനെ തടഞ്ഞുവെച്ച രണ്ടുപേരെ കുറിച്ചുള്ള വിവരങ്ങളാണ് ലഭിച്ചിരിക്കുന്നത്. ഇവരുടെ കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതായും ഉടൻ നടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു. സംഭവ സമയം മാതൃശിശു കേന്ദ്രത്തിലുണ്ടായിരുന്ന കൂട്ടിരിപ്പുകാരുടെ തടക്കം വിവരങ്ങൾശേഖരിക്കുമെന്നും പോലീസ് പറഞ്ഞു.
കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരമാണ് മരണത്തിന് ആസ്പദമായ സംഭവം. മോഷണക്കുറ്റം ആരോപിച്ച് വിശ്വനാഥനെ ഒരു കൂട്ടം ആളുകൾ മർദ്ദിക്കുകയായിരുന്നു. പിന്നാലെ വിശ്വനാഥനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കൾ പോലീസിൽ പരാതി നൽകി. വെള്ളിയാഴ്ച പുലർച്ചെ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ വിശ്വനാഥനെ കണ്ടെത്തുകയായിരുന്നു.
സംഭവം വിവാദമായതിനെ തുടർന്ന് പട്ടികജാതി കമ്മീഷൻ ഇടപെട്ടു. യുവമോർച്ച ദേശീയ സെക്രട്ടറി പി. ശ്യാംരാജിന്റെ പരാതിയെ തുടർന്നായിരുന്നു ഇടപെടൽ. കോഴിക്കോട് ജില്ലാ കളക്ടറോടും സിറ്റി പോലീസ് കമ്മീഷണറോടും വിശദമായ റിപ്പോർട്ട് കമ്മീഷൻ തേടിയിട്ടുണ്ട്.
വിഷയത്തിൽ പ്രതിഷേധവുമായി ബിജെപി രംഗത്തുവന്നിരുന്നു. മധുവിന് സമാനമായ അനുഭവമാണ് വിശ്വനാഥനും സംഭവിച്ചിരിക്കുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ പറഞ്ഞിരുന്നു. ആത്മഹത്യയായല്ല കൊലപാതകമായാണ് വിശ്വനാഥന്റെ മരണത്തെ കണക്കാക്കേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.
Comments