ലഖ്നൗ: സമാജ്‍വാദി പാർട്ടിയുടെ മുതിർന്ന നേതാവ് അസംഖാന്റെ മകനും എംഎൽഎയുമായിരുന്ന അബ്ദുള്ള അസമിന്റെ യുപി നിയമസഭാംഗത്വം നഷ്ടമായി. ഗതാഗതം തടസ്സപ്പെടുത്തിയെന്ന കേസിൽ തടവുശിക്ഷ ലഭിച്ചതിനെത്തുടർന്നാണ് അദ്ദേഹത്തിന്റെ നിയമസഭാംഗത്വം നഷ്ടമായത്.
കഴിഞ്ഞ ദിവസം 15 വർഷം പഴക്കമുള്ള കേസിൽ മൊറാദാബാദ് പ്രത്യേക കോടതി അസംഖാനും, അബ്ദുള്ള അസമിനും രണ്ട് വര്‍ഷം തടവ് ശിക്ഷ വിധിച്ചിരുന്നു. ഇത് രണ്ടാംതവണയാണ് നിയമസഭയിൽനിന്ന് അസമിനെ അയോഗ്യനാകുന്നത്. നേരത്തേ, 2020-ലാണ് അയോഗ്യത കൽപ്പിച്ചത്. രാംപൂർ സുവാർ നിയമസഭയിൽ നിന്നുള്ള സമാജ്‌വാദി പാർട്ടി എംഎൽഎയായിരുന്നു അബ്ദുള്ള അസം. അംഗത്വം നഷ്ടമായ സാഹചര്യത്തിൽ നിയമസഭയിൽ ഇനി ഉപതിരഞ്ഞെടുപ്പ് നടക്കും.
2008 ജനുവരി 2 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. അബ്ദുള്ള അസമും അസം ഖാനും സഞ്ചരിച്ചിരുന്ന കാറിന്റെ ഗ്ലാസിൽ കറുത്ത ഫിലിം ഒട്ടിച്ചതിനെ തുടർന്ന് മൊറാദാബാദ് ജില്ലയിലെ പൊലീസ് വാഹനം തടഞ്ഞതോടെയാണ് പ്രതിഷേധങ്ങൾ അരങ്ങേറിയത്. അക്രമത്തിന്റെ ഭാഗമായി രാംപൂർ ജില്ലയിലെ സിആർപിഎഫ് ക്യമ്പിന്
നേരെയുണ്ടായ ഭീകരാക്രമണത്തിൽ ഏഴ് ജവാൻമാരും ഒരു റിക്ഷാ തൊഴിലാളിയും കൊല്ലപ്പെട്ടതിന് തൊട്ടടുത്ത ദിവസമാണ് ഈ സംഭവം.
മൊറാദാബാദിലെ പ്രത്യേക കോടതി ഇരുവർക്കും രണ്ട് വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചു. 3000 രൂപ വീതം പിഴയും ചുമത്തിയിട്ടുണ്ട്. കേസിലെ മറ്റ് ഏഴ് പ്രതികളെ തെളിവുകളുടെ അഭാവത്തിൽ വെറുതെവിട്ടു.
2019ൽ നടത്തിയ വിദ്വേഷ പ്രസംഗത്തെ തുടർന്നെടുത്ത കേസിൽ രാംപൂർ എംഎൽഎ സ്ഥാനത്ത് നിന്നും അസം ഖാനെ അയോഗ്യനാക്കിയിരുന്നു. ഈ കേസിൽ മൂന്ന് വർഷം തടവിനാണ് അസം ഖാനെ കോടതി ശിക്ഷിച്ചത്. 1950-ലെ ജനപ്രാതിനിധ്യ നിയമത്തിൽ അനുശാസിക്കുന്ന വ്യവസ്ഥകളെ ചൂണ്ടിക്കാട്ടി വിദ്വേഷ പ്രസംഗ കേസിൽ കുറ്റവാളിയായ അസം ഖാനെ വോട്ടർ പട്ടികയിൽ നിന്നും നീക്കം ചെയ്യ്തിരുന്നു.
ഇതിനിടെ നിയമസഭയിൽ നിന്ന് പുറത്താക്കിയതിനെ ചോദ്യം ചെയ്ത് അസം ഖാൻ സുപ്രീം കോടതിയെ സമീപിച്ചിച്ചിരുന്നു. ഈ ഹർജി പരിഗണിക്കാൻ രാംപൂരിലെ സെഷൻസ് കോടതിയോട് സുപ്രീം കോടതി നിർദേശിച്ചു. തുടർന്ന് ഹർജി പരിഗണിച്ച സെഷൻസ് കോടതി അസം ഖാന്റെ ആവശ്യം തള്ളി. നിലവിൽ അസം ഖാനും മകൻ അബ്ദുള്ള അസമിനും യുപി നിയമസഭാംഗത്വം നഷ്ടമായതോടെ പതിറ്റാണ്ടുകൾക്ക് ശേഷം ആദ്യമായാണ് അസമിന്റെ കുടുംബത്തിന് രാംപൂരിൽ അധികാരത്തിലില്ലാതെ മാറി നിൽക്കേണ്ടി വരുന്നത്.















