നാഗർകോവിൽ : കന്യാകുമാരി ജില്ലയിലെ പ്രസിദ്ധിയാർജിച്ച മണ്ടയ്‌ക്കാട് ദേവീ ക്ഷേത്രത്തിൽ ഹിന്ദു സംഘടകൾക്ക് വിലക്കേർപ്പെടുത്തിയ കന്യാകുമാരി ദേവസ്വത്തിന്റെ നടപടിക്കെതിരെ പ്രതിഷേധം കത്തിപ്പടരുന്നു.
വർഷം തോറുമുള്ള മാശി കൊട ഉത്സവത്തിന്റെ ഭാഗമായിഹൈന്ദവ സേവാ സംഘം 86 വർഷമായി നടത്തുന്ന മതസമ്മേളനത്തിന് തമിഴ്നാട് സർക്കാർ നിരോധനം ഏർപ്പെടുത്തി. ക്ഷേത്രോത്സവത്തിന്റെ ഭാഗമായി ഹിന്ദു സംഘടനകൾ സേവാപ്രവർത്തനങ്ങൾ നടത്തുന്നതും നിരോധിച്ചിട്ടുണ്ട്. സ്ത്രീകൾ ഇരുമുടിക്കെട്ടുമായി ദർശനം നടത്തുന്ന മണ്ടക്കാട്ട് ക്ഷേത്രത്തിലെ കൊട മഹോത്സവം കുംഭമാസത്തിലെ അവസാനത്തെ ചൊവാഴ്‌ച്ച ആണ് കൊണ്ടാടുന്നത്. മലയാളികൾ ഉൾപ്പെടെ പതിനായിരക്കണക്കിന് ഭക്ത ജനങ്ങൾ പങ്കെടുക്കുന്ന കൊട മഹോത്സവത്തിൽ സ്വകാര്യ സംഘടനകൾ ഇടപെടരുത് എന്നാണ് കന്യാകുമാരി ദേവസ്വത്തിന്റെ ഉത്തരവ്.
കന്യാകുമാരി ജില്ലയിൽ ആത്മീയ പ്രവർത്തങ്ങൾ നടത്തുന്ന സംഘടനയാണ് ഹിന്ദു സേവാ സംഘം. വ്യാപകമായ മത പരിവർത്തനം നടന്നിരുന്ന ഇവിടെ സേവാ സംഘത്തിന്റെ പ്രവർത്തന ഫലമായി ആധ്യാത്മികമായ ഉണർവ്വുണ്ടായിട്ടുണ്ടായിരുന്നു. തികച്ചും പാരമ്പര്യമായ രീതിയിൽ, കന്യാകുമാരി ജില്ലയുടെ തനത് നിലനിർത്തിക്കൊണ്ട് , കുട്ടികൾ ഹിന്ദു ചരിത്രവുമായി ബന്ധപ്പെട്ട നിരവധി കലാപരിപാടികൾ അവതരിപ്പിക്കുന്നതിനും ഹിന്ദു സേവാ സംഘം നേതൃത്വം നൽകിയിട്ടുണ്ട് . കഴിഞ്ഞ വർഷം ഹൈന്ദവസേവാ സംഘത്തിന്റെ സമ്മേളനം ഉദ്ഘാടനം ചെയ്തത് തെലങ്കാന ഗവർണർ ഡോ തമിഴിസൈ സൗന്ദരരാജനായിരുന്നു. ഹൈന്ദവാചാരങ്ങളോട് പുച്ഛം പുലർത്തിയിരുന്നവരെ ഹിന്ദു ഉത്സവങ്ങളിൽ നിർബന്ധിത പ്രസംഗകരാക്കുന്ന ഹിന്ദു റിലീജിയസ് ആന്റ് ചാരിറ്റി എൻഡോവ്‌മെന്റ് (എച്ച്ആർസിഇ) ബോർഡിന്റെ നടപടിയെ ഫലപ്രദമായി പ്രതിരോധിക്കുവാൻ ഹിന്ദു സേവാ സംഘം നടത്തിയിരുന്ന മത സമ്മേളനങ്ങൾക്ക് കഴിഞ്ഞിരുന്നു.
എന്നാൽ കന്യാകുമാരി ദേവസ്വം അധികൃതർ ഹിന്ദു സേവാ സംഘത്തിന്റെ പ്രവർത്തനം അനുവദിക്കില്ല എന്ന നിലപാടുമായി മുന്നോട്ട് പോകുകയാണ് .ഇതിനെതിരെ ബുധനാഴ്ച വൈകുന്നേരം ഭക്ത ജനങ്ങൾ കന്യാകുമാരി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ റോഡ് ഉപരോധിച്ചു .
സ്ത്രീകളടക്കം നിരവധി ഭക്തർ ഈ ഉപരോധത്തിൽ പങ്കെടുത്തു.മേല്പുറം, മാർത്താണ്ഡം, നാഗർകോവിൽ, തോവാള എന്നിങ്ങനെ വിവിധ സ്ഥലങ്ങളിൽ റോഡ് ഉപരോധിച്ച പ്രവർത്തകരെ പൊലീസ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്യ്ത് നീക്കി. വിലക്ക് ഏർപ്പടുത്തി ആത്മീയ പ്രവർത്തനങ്ങൾക്ക് തടസ്സം സൃഷ്ടിക്കാനുള്ള ശ്രമം അനുവദിക്കില്ലെന്ന് ഹൈന്ദവ സംഘടനാ നേതാക്കൾ പറഞ്ഞു.
Comments