ബെംഗളൂരു: ചെവിയിൽ പൂവ് തിരുകി കോൺഗ്രസ് എംഎൽഎമാർ. കർണ്ണാടക നിയമസഭയിൽ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ 2023-24 ബജറ്റ് അവതരിപ്പിക്കുന്ന സമയത്തായിരുന്നു പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയും മറ്റ് കോൺഗ്രസ് നേതാക്കളും ചെവിയിൽ പൂവും തിരുകി എത്തിയത്. മുൻ ബജറ്റിലെ വാഗ്ദാനങ്ങൾ ബിജെപി സർക്കാർ പാലിച്ചില്ല എന്നതായിരുന്നു പ്രതിപക്ഷത്തിന്റെ വാദം.
ജനങ്ങളെ കബളിപ്പിക്കാൻ മാത്രം ലക്ഷ്യമിടുന്ന മറ്റൊരു ബജറ്റാണിത് എന്നതിന്റെ പ്രതീകമാണ് ഈ പുഷ്പമെന്ന് സിദ്ധരാമയ്യ പറഞ്ഞു. എന്നാൽ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന കർണാടകയിൽ ബിജെപിയുടെ പ്രചാരണവും പ്രവർത്തനങ്ങളും കോൺഗ്രസിനെ വളരെയധികം തളർത്തിയിട്ടുണ്ട്. സംസ്ഥാനത്ത് നടന്ന വികസനങ്ങൾക്കൊപ്പം പുതിയ ബജറ്റ് കൂടി മുഖ്യമന്ത്രി അവതരിപ്പിക്കുന്നതോടെ ബിജെപിയുടെ വിജയസാധ്യത ഉയരും എന്ന ഭയവും കോൺഗ്രസിനെ അലട്ടിയിരുന്നു. ഇത് മറയ്‌ക്കുന്നതിനാണ് പുതിയ പ്രതിഷേധവുമായി കോൺഗ്രസ് നേതാക്കൾ നിയമസഭയിൽ എത്തിയത്.
അതേസമയം, 2023-24 ബജറ്റിൽ സർക്കാർ തൊഴിലില്ലാത്തവർക്ക് ബമ്പർ വിഹിതം മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പ്രഖ്യാപിച്ചു. ബിരുദം പൂർത്തിയാക്കി മൂന്ന് വർഷം കഴിഞ്ഞിട്ടും ജോലി ലഭിച്ചില്ലെങ്കിൽ 2000 രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ‘യുവസ്നേഹി’ എന്ന പുതിയ പദ്ധതി പ്രകാരം 2,000 രൂപ വീതം യുവാക്കൾക്ക് നൽകും. ഒരു തവണ മാത്രമേ സാമ്പത്തിക സഹായം ലഭിക്കൂ. കൂടാതെ, ആശാ വർക്കർമാർ, അങ്കണവാടി പ്രവർത്തകർ, അംഗൻവാടി ഹെൽപ്പർമാർ, ബിസ്യുട്ട മേക്കർമാർ, ഗസ്റ്റ് അദ്ധ്യാപകർ, വില്ലേജ് അസിസ്റ്റന്റുമാർ, ഗ്രാമപഞ്ചായത്ത് ലൈബ്രറി സൂപ്പർവൈസർമാർ, ഗ്രാമപഞ്ചായത്തംഗങ്ങൾ എന്നിവരുടെ ഓണറേറിയവും വർദ്ധിപ്പിച്ചിട്ടുണ്ട്.
Comments