മുംബൈ: മഹാരാഷ്‌ട്രയുടെ രാഷ്‌ട്രീയ ചരിത്രത്തിൽ നിർണായക വഴിത്തിരിവ്. രണ്ടായി പിളർന്ന ശിവസേനയിൽ ആരാണ് യഥാർത്ഥ ശിവസേനയെന്ന ചോദ്യത്തിന് ഔദ്യോഗികമായ ഉത്തരം നൽകിയിരിക്കുകയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ.
മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ നയിക്കുന്ന ശിവസേന വിഭാഗത്തിന് പാർട്ടി ചിഹ്നമായ അമ്പും വില്ലും നൽകി കൊണ്ടായിരുന്നു കമ്മീഷന്റെ പ്രഖ്യാപനം. ഇതോടെ ചിഹ്നത്തിന് വേണ്ടി പോരാടിയ ഉദ്ധവ് താക്കറെയ്‌ക്ക് കനത്ത തിരിച്ചടിയായി. ഷിൻഡെ വിഭാഗത്തെ യഥാർത്ഥ ശിവസേനയെന്ന് പ്രഖ്യാപിച്ച തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഏറെ നാളുകൾ നീണ്ട നിയമപോരാട്ടത്തിന് ഒടുവിലാണ് എത്തിയിരിക്കുന്നത്.
ഉദ്ധവ് പക്ഷം നേതൃത്വം നൽകിയിരുന്ന മഹാവികാസ് അഘാഡി സഖ്യസർക്കാരിനെ തകർത്തത് ശിവസേനയിൽ നിന്ന് തന്നെ ഉയർന്ന ഷിൻഡെ വിഭാഗമായിരുന്നു. ബാലസാഹേബ് താക്കറെയുടെ ആദർശങ്ങൾക്കൊപ്പം സഞ്ചരിക്കുന്നത് തങ്ങളാണെന്ന് ഉദ്ധവ് വാദിച്ചുവെങ്കിലും ഭൂരിപക്ഷം വരുന്ന ശിവസേനാംഗങ്ങളും ഷിൻഡെ പക്ഷത്തിനൊപ്പം ചേർന്നതോടെ യഥാർത്ഥ ശിവസനേ ഏത് വിഭാഗമാണെന്ന കാര്യത്തിൽ വ്യക്തത വന്നു. എങ്കിലും നിയമത്തിന്റെ കണ്ണിൽ ശിവസേനയുടെ രണ്ട് വിഭാഗമായി തന്നെ ഉദ്ധവും ഷിൻഡെയും നിലകൊണ്ടു.
ഒടുവിൽ ഉപതിരഞ്ഞെടുപ്പ് അടുത്തതോടെ ശിവസേനയുടെ ചിഹ്നത്തിന് വേണ്ടി ഇരുവിഭാഗവും അവകാശമുന്നയിച്ചു. തുടർന്ന് യഥാർത്ഥ ശിവസേനയുടെ ചിഹ്നമായ അമ്പും വില്ലും മരവിപ്പിച്ച കമ്മീഷൻ ഷിൻഡെ വിഭാഗത്തിന് വാളും പരിചയും ഉദ്ധവ് വിഭാഗത്തിന് കത്തുന്ന ടോർച്ചും അനുവദിച്ചു. കമ്മീഷൻ നിഷ്‌കർഷിച്ച മാനദണ്ഡങ്ങൾ പാലിക്കാൻ കഴിഞ്ഞത് എപ്പോഴും ഷിൻഡെ പക്ഷത്തിനായിരുന്നു. ഇതാകാം യഥാർത്ഥ ശിവസേനയ്‌ക്ക് വേണ്ടിയുള്ള പോരാട്ടത്തിനൊടുവിൽ ഏകനാഥ് ഷിൻഡെ വിജയിക്കാൻ കാരണമായതെന്നാണ് വിലയിരുത്തൽ.
Comments