തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്ഇബി വൈദ്യുതി റെഗുലേറ്ററി കമ്മീഷന് അപേക്ഷ നൽകി. ഏപ്രിൽ മുതൽ യൂണിറ്റിന് 40.64 പൈസയുടെ വർദ്ധനവാണ് ആവശ്യപ്പെടുന്നത്. ഇതിലൂടെ 1044. 43 കോടി രൂപ സമാഹരിക്കാമെന്നാണ് കെഎസ്ഇബി പ്രതീക്ഷിക്കുന്നത്.
കഴിഞ്ഞ ജൂണിൽ യൂണിറ്റിന് 25 പൈസ കൂട്ടിയിരുന്നു. ഈ ഇനത്തിൽ 1010.94 കോടിയുടെ അധികലാഭം ലഭിച്ചിരുന്നു. ജീവനക്കാർക്കുള്ള ശമ്പള പരിഷ്‌കരണം നടപ്പാക്കിയിട്ട് പോലും കെഎസ്ഇബി ലാഭത്തിലായിരുന്നു. ചെലവിനേക്കാൾ കൂടുതൽ വരവുണ്ടായിരുന്നു.
ഇനി വരുന്ന നാല് വർഷവും ഏപ്രിൽ മാസം നിരക്ക് വർദ്ധിപ്പിക്കാനാണ് കെഎസ്ഇബി ഉദ്ദേശിക്കുന്നത്. 2024-25 ൽ 31 പൈസ വർദ്ധിപ്പിച്ച് 834.77 കോടി പിരിച്ചെടുക്കും. അതുപോലെ 2025-26 ൽ യൂണിറ്റിന് 16.77പൈസ വർദ്ധിപ്പിക്കുന്നതിലൂടെ 472.64 കോടിയും സമാഹരിക്കാനാണ് ബോർഡ് ശ്രമിക്കുന്നത്.
സംസ്ഥാനത്ത് വെള്ളക്കരം വർദ്ധിപ്പിച്ചിട്ട് അധികം ദിവസമായിട്ടില്ല. കൂടാതെ ഇന്ധന വില വർദ്ധനവും വിലക്കയറ്റവും കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് സാധാരണക്കാർ. നികുതി നികുതിയേതര നിരക്കുകൾ കുത്തനെ ഉയർത്തിയത് മൂലം കഷ്ടത്തിലായ ജനങ്ങൾക്ക് ഇരുട്ടടി നൽകാൻ തയ്യാറെടുക്കുകയാണ് കെഎസ്ഇബി.
Comments