ന്യൂഡൽഹി: ഭൂകമ്പം വിതച്ച തുർക്കിയിലും സിറിയയിലും മരിച്ചവർക്കായുള്ള തിരച്ചിൽ അവസാനിച്ചതിനെ തുടർന്ന് ഓപ്പറേഷൻ ദോസ്തിന് കീഴിലുള്ള അവസാന ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങളും ഇന്ത്യയിലേക്ക് മടങ്ങുന്നു. ഡോഗ് സ്‌ക്വാഡും 151 പേരടങ്ങുന്ന മൂന്ന് ടീമുമാണ് ഇന്ത്യയിൽ നിന്ന് ദുരന്ത ഭൂമിയിലേക്ക് സഹായവുമായെത്തിയത്. ദുരന്ത നിവാരണ സേനാംഗങ്ങൾ 35 മേഖലകളിൽ രക്ഷാപ്രവർത്തനത്തിന് ഏർപ്പെട്ടെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി ട്വീറ്റ് ചെയ്തു.
‘ഓപ്പറേഷൻ ദോസ്തിന് കീഴിലുള്ള അവസാന എൻഡിആർഎഫ് ടീമും തുർക്കിയിൽ നിന്ന് നാട്ടിലേക്ക് മടങ്ങുന്നു. 151 പേരടങ്ങുന്ന 3 ടീമുകളും, എൻഡിആർഎഫ്എച്ച്ക്യു ഉദ്യോഗസ്ഥരും ഡോഗ് സ്‌ക്വാഡുകളും ഭൂകമ്പം ബാധിച്ച തുർക്കിയെ സഹായിച്ചു. 35 മേഖലകളിൽ ജീവൻ കണ്ടെത്താൻ ഉൾപ്പെടെയുള്ള തിരച്ചിൽ, രക്ഷാപ്രവർത്തനം, ദുരിതാശ്വാസ പ്രവർത്തനം തുടങ്ങിയ പ്രവർത്തനങ്ങളാണ് ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങൾ ചെയ്തത്.”- വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി ട്വീറ്റ് ചെയ്തു.
കഴിഞ്ഞ ദിവസം 47 അംഗങ്ങളും റാംബോ, ഹണി എന്നി ഡോഗ് സ്‌ക്വാഡുകളും തുർക്കിയിൽ നിന്ന് തിരിച്ചെത്തിയിരുന്നു. ഉൾനാടുകളിലെ രക്ഷാ പ്രവർത്തനങ്ങൾ കഴിഞ്ഞ് തിരിച്ചെത്തിയ സേനാംഗങ്ങൾക്ക് തുർക്കിയിലെ അദാന വിമാനത്താവളത്തിൽ ഊഷ്മളമായ സ്വീകരണം നൽകിയിരുന്നു.
Final NDRF team under #OperationDost returns home from Türkiye.
3 Teams of 151 @NDRFHQ personnel & dog squads extended assistance to earthquake affected Türkiye.
Teams executed search, rescue & relief operations including life detection in 35 worksites of Nurdağı & Antakya. pic.twitter.com/Z6yLlwWHsW
— Arindam Bagchi (@MEAIndia) February 19, 2023
അന്താരാഷ്‌ട്ര രക്ഷാസംഘങ്ങളിൽ പലരും ദുരന്തബാധിത പ്രദേശത്ത് നിന്നും മടങ്ങിയെങ്കിലും ഇന്ത്യൻ മെഡിക്കൽ സംഘവും എൻഡിആർഎഫ് സംഘവും ദുരന്ത മുഖത്ത് രക്ഷാപ്രവർത്തനം അവസാനിച്ചതിന് ശേഷമാണ് മടങ്ങുന്നത്. തുർക്കിയിലെ പ്രധാന നഗരങ്ങളിലെല്ലാം ഇന്ത്യൻ സൈന്യത്തിന്റെ നേതൃത്വത്തിൽ താത്കാലിക ആശുപത്രികൾ പ്രവർത്തിച്ചിരുന്നു. ഭൂകമ്പത്തിൽ 2,64,000-ലധികം കെട്ടിടങ്ങളാണ് തകർന്നത്.
തുർക്കിയിലും സിറിയയിലുമായി നടന്ന ഭൂകമ്പത്തിലും തുടർചലനങ്ങളിലുമായി മരിച്ചവർക്ക് വേണ്ടിയുള്ള തെരച്ചിൽ ഇന്ന് അവസാനിക്കുമെന്ന് തുർക്കി ഭരണകൂടം അറിയിച്ചിരുന്നു. ഭൂകമ്പം നടന്നിട്ട് രണ്ടാഴ്ച ആകുകയാണ്. അവശിഷ്ടങ്ങൾക്കടിയിൽ ഇനി ആരും ജീവനോടെ ഉണ്ടാകാനിടയില്ലെന്നാണു രക്ഷാപ്രവർത്തകരുടെ നിഗമനം. മരണ സംഖ്യ ഓദ്യോഗികമായി 46,000 കടന്നു.
Comments