അങ്കാറ : തുർക്കിയ്‌ക്ക് ദീർഘകാല സഹായങ്ങളുമായി യുഎസ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ. തുർക്കി-സിറിയ ദുരന്ത മേഖലയുടെ സന്ദർശനത്തിനിടെയാണ് അദ്ദേഹം ദീർഘകാല സഹായം പ്രഖ്യാപിച്ചത്. ഭൂകമ്പത്തിൽ തകർന്നു തരിപ്പണമായ അങ്കാറയുടെ പുനർനിർമാണത്തിന് കൂടുതൽ സഹായങ്ങൾ നൽകുമെന്നും ആന്റണി ബ്ലിങ്കൻ പറഞ്ഞു. തുർക്കിയെ എങ്ങനെ സഹായിക്കാമെന്നുമുള്ള ഔഗ്യോഗിക ചർച്ചയ്‌ക്കാണ് യുഎസ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ഇൻസിർലിക് എയർഫോഴ്സ് ബേസിൽ എത്തിയത്.
തുടർന്ന് തുർക്കി വിദേശകാര്യ മന്ത്രി മെവ്‌ലട്ട് കാവുസോഗ്ലുവിനൊപ്പം ബ്ലിങ്കൻ ഹെലികോപ്റ്ററിൽ തുർക്കിയുടെ ദുരന്ത മേഖലകൾ നിരീക്ഷിച്ചു.
‘ഭൂകമ്പത്തിന് ഏകദേശം രണ്ടാഴ്ചയ്‌ക്ക് ശേഷം തിരച്ചിൽ രക്ഷാപ്രവർത്തനങ്ങൾ അവസാനിപ്പിക്കുകയാണ്. എന്നാൽ അമേരിക്കയുടെ സഹായം തുടരും, തുർക്കിയിൽ നാശനഷ്ടങ്ങളുടെ വ്യാപ്തി വളരെ കൂടുതലാണ്. പഴയ തുർക്കിയെ പുനർനിർമ്മിക്കാൻ വലിയ പരിശ്രമങ്ങൾ വേണ്ടിവരും ആ ശ്രമങ്ങളിൽ തുർക്കിയെ പിന്തുണയ്‌ക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ’. യുസ് സെക്രട്ടറി അറിയിച്ചു. കൂടാതെ തുർക്കി- സിറിയ സഹായത്തിനായി 50 മില്യൺ ഡോളർ അനുവദിക്കുന്നതിന് എമർജൻസി ഫണ്ടുകൾക്ക് പ്രസിഡന്റ് ജോ ബൈഡൻ അംഗീകാരം നൽകുമെന്ന് യുഎസ് സെക്രട്ടറി വ്യക്തമാക്കി. യുഎസിന്റെ ധനസഹായം 185 മില്യൺ ഡോളറിലെത്തിയതായി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു.
സന്ദർശനത്തിനിടെ ആന്റണി ബ്ലിങ്കൻ തുർക്കി വിദേശകാര്യ മന്ത്രി കവുസോഗ്ലുവുമായി അങ്കാറയിൽ വെച്ച് ഉഭയകക്ഷി ചർച്ചകൾ നടത്തും. തുർക്കി പ്രസിഡന്റ് എർദോഗനുമായി ചർച്ച നടത്തുമെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
ഫെബ്രുവരി 6-നാണ് തുർക്കിയിലും തെക്കുകിഴക്ക് അയൽരാജ്യമായ സിറിയയിലും 7.8 തീവ്രതയിൽ ഭൂചലനമുണ്ടായത്. ചെറുതും വലുതുമായ ഇരുന്നൂറോളം തുടർ ഭൂചലനങ്ങളാണ് തുർക്കിയിലുണ്ടായത്. തുർക്കി-സിറിയ ഭൂകമ്പത്തിൽ 45,000-ത്തിലധികം ആളുകൾ മരണപ്പെടുകയും 2,64,000 കെട്ടിടങ്ങൾ തകരുകയും ചെയ്തു.
Comments