ന്യൂഡൽഹി : യുക്രെയ്ൻ -റഷ്യ യുദ്ധത്തിന്റെ ഒന്നാം വാർഷികം അടുത്തിരിക്കെ ജി–20 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കാൻ റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ് ഡൽഹിയിലേക്ക്. മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായാണ് തലസ്ഥാനത്ത് എത്തുന്നത്. യോഗത്തിൽ യുക്രെയ്ൻ-റഷ്യ യുദ്ധം അടിയന്തിരമായി അവസാനിപ്പിക്കണമെന്ന ആവശ്യം ഉയർത്താനാണ് സാധ്യത. മാർച്ച് ഒന്ന് മുതൽ മാർച്ച് മൂന്ന് വരെയുള്ള സന്ദർശനത്തിനിടെ ലാവ്റോവ് കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായും കൂടിക്കാഴ്ച നടത്തുമെന്ന് റഷ്യയുടെ വിദേശകാര്യ മന്ത്രാലയം ട്വിറ്ററിൽ അറിയിച്ചു.
മാർച്ച് ഒന്ന് മുതൽ മൂന്ന് വരെയുള്ള ദിവസങ്ങളിൽ കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കറുമായുള്ള ചർച്ചയും, ജി20 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ പങ്കാളിയുമാവുമെന്നും മന്ത്രാലയം ട്വീറ്റ് ചെയ്തു. അസർബൈജാൻ പ്രസിഡന്റ് ഇൽഹാം അലിയേവുമായി ലാവ്റോവ് കൂടിക്കാഴ്ച നടത്തുമെന്നും ഫെബ്രുവരി 27 മുതൽ 28 വരെ അസർബൈജാനി കൗൺസിലറുമായി ചർച്ച നടത്തുമെന്നും റഷ്യൻ വിദേശകാര്യ മന്ത്രാലയം ട്വീറ്റ് ചെയ്തു.
ബംഗ്ലാദേശ്, ഈജിപ്ത്, മൗറീഷ്യസ്, നെതർലാൻഡ്സ്, നൈജീരിയ, ഒമാൻ, സിംഗപ്പൂർ, സ്പെയിൻ, യുഎഇ എന്നി രാജ്യങ്ങളാണ് ജി20യിൽ ഉള്ളത്. രാജ്യത്തെ വിവിധ നഗരങ്ങളിൽ ഇന്ത്യ ജി20 യോഗങ്ങൾക്ക് ആതിഥേയത്വം വഹിക്കുന്നുണ്ട്.
2023 സെപ്റ്റംബർ 9, 10 തീയതികളിൽ ന്യൂഡൽഹിയിലാണ് 18-ാം ജി-20 ഉച്ചകോടി. ‘ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി’ എന്നതാണ് ആപ്തവാക്യം. സാമ്പത്തിക നയം, കൃഷി, സംസ്കാരം, അടിസ്ഥാന സൗകര്യം, നിയമ നിർമാണം, തൊഴിൽ തുടങ്ങി വിവിധ മേഖലകളിൽ സമ്മേളനങ്ങളുണ്ടാകും.
സുസ്ഥിര വളർച്ച, പരിസ്ഥിതി ജീവിത ശൈലി, വനിതാ ശാക്തീകരണം, ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചർ, ആരോഗ്യം മുതൽ കൃഷി വരെയും വിദ്യാഭ്യാസം മുതൽ വാണിജ്യം വരെയുമുള്ള മേഖലകളിലെ സാങ്കേതിക പുരോഗതി, നൈപുണ്യ വികസനം, സാംസ്കാരികം, ടൂറിസം, കാലാവസ്ഥാ വ്യതിയാനം, സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയൽ തുടങ്ങിയ വിവിധ മേഖലകളുമായി ബന്ധപ്പെട്ടതായിരിക്കും സമ്മേളനങ്ങൾ.
Comments