ശിവരാത്രി ദിവസംമുതൽ തന്നെ , കരയിലെ വീടുകളിൽ നിന്നുമുള്ള എല്ലാ ആൺ കുട്ടികളുടെയും പുരുഷന്മാരുടെ സന്നദ്ധ സേവനം കെട്ടുകാഴ്ച ഒരുക്കുന്നതിൽ ഉണ്ടാവാറുണ്ട്. ഒരാഴ്ച നീളുന്ന ജോലിയാണിത്. കരകളിലെ അറിയപ്പെടുന്ന തച്ചന്മാരുടെ വിദഗ്‌ദ്ധ നേതൃത്വത്തിലാണ് ഇത് നടക്കുന്നത്. അവരെ സഹായിക്കലാണ് മറ്റുള്ളവർ ചെയ്യുന്നത്. നല്ല കായികാധ്വാനം വേണ്ടിവരുന്ന പണികൾ കൂട്ടായ്മയിലൂടെ വളരെ വേഗം പൂർത്തീകരിക്കുന്നു. വൃത്തിയും ഭംഗിയും വരുത്താൻ കൈക്കണക്കിലും നോട്ടക്കണക്കിലും മനക്കണക്കിലും തിട്ടമുള്ള അനുഭവസമ്പന്നർ ഒപ്പമുണ്ട്.
ഈ ദിവസങ്ങളിൽ പണികളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് ഉയർന്ന കാലറികമൂല്യമുള്ള ഭക്ഷണം വഴുപാടായി സമർപ്പിക്കപ്പെടുന്നു. “കുതിരമൂട്ടിൽ കഞ്ഞി” എന്നാണ് ഇതറിയപ്പെടുന്നത്. മുതിരപ്പുഴുക്കാണ് ഇതിലെ പ്രധാന ആകർഷണം. കഞ്ഞിക്കൊപ്പമുള്ള അസ്ത്രം എന്നറിയപ്പെടുന്ന കൂട്ടുകറി ഓണാട്ടുകരയുടെ രുചിവഴക്കമാണ്. നടുധാന്യങ്ങളും പയറും പച്ചക്കറിയുമാണ് അസ്ത്രത്തിന്റെ പ്രധാന ചേരുവകൾ . കടുമാങ്ങഅച്ചാറും പപ്പടവും കല്ക്കണ്ടത്തരിയിൽ വിളയിച്ചെടുത്ത അവലും എള്ളുണ്ടയും ഉപ്പേരിയും പഴവും ഒക്കെയടങ്ങുന്നതാണ് വഴിപാട്. വഴിപാട്നടത്തുന്നവരുടെ സാമ്പത്തിക സ്ഥിതിയനുസരിച്ച് വിഭവങ്ങൾ ഇനിയും ഏറും.
ഭഗവതിക്കുള്ള വഴുപാടു കഞ്ഞിയായതിനാൽ വലുപ്പച്ചെറുപ്പമില്ലാതെ ഗ്രാമവാസികൾ ചടങ്ങിൽ പങ്കുചേരുന്നു. ക്ഷേത്രത്തിന്റെ കീർത്തി വര്ദ്ധിച്ചതോടെ വിദൂരങ്ങളിൽ നിന്നുള്ളവരും ഇപ്പോൾ വലിയതോതിൽ പങ്കെടുക്കുന്നു.
മെടഞ്ഞ ഓലക്കീറ് വെറുംനിലത്തിട്ട് അതിന്മേലാണിരിക്കുക. ശേഷം തടവെയ്‌ക്കും. ബലമുള്ള പച്ചോലക്കാല് വട്ടത്തില് ചുറ്റി ഈര്ക്കിൽ കുത്തി ഉണ്ടാക്കുന്നതാണ് തട. അതിന്മേൽ നാക്കിലവെയ്‌ക്കും. തിളച്ച ചൂടോടെ കഞ്ഞി അതിലേക്കു വിളമ്പും. ചൂടേറ്റുവാടുന്ന വാഴയില ഒരുകുഴിയിലെന്നവണ്ണം തടയിൽ ഒതുങ്ങിയിരിക്കും. പ്ലാവിലയിൽ ഈര്ക്കിൽ കുത്തിയുണ്ടാക്കുന്ന കുമ്പിൾത്തവിയിലാണ് കഞ്ഞി കോരിക്കുടിക്കുന്നത്.
‘കഞ്ഞികുടിക്കാൻ വകയുണ്ടോ’ എന്നത് ഓണാട്ടുകരയുടെ ഒരു സാംസ്കാരിക വ്യവഹാരമാണ്. പഴയകാലത്ത് ധനസ്ഥിതിയുടെ അളവുകോൽ നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡമായിരുന്നു അത്. വിവാഹാലോചനാ വേളയിലാണ് ഇത്തരം ചോദ്യം ഉണ്ടാവുന്നത്. മൂന്നുനേരവും കഞ്ഞികുടിക്കാൻ വകയുണ്ടെന്നു ബോധ്യപ്പെപട്ടാലേ അക്കാലത്ത് പെണ്ണിനെ അയക്കാൻ ഓണാട്ടുകരക്കാർ തയ്യാറായിരുന്നുള്ളൂ.
ഒരുകാലത്ത് കഞ്ഞി ഓണാട്ടുകരയുടെ ഒരു പ്രധാന വിഭവമായിരുന്നു. എളുപ്പം ദഹിക്കും. ക്ഷീണം കൂടാതെ ഏതു ജോലിയും ചെയ്യാം. കഞ്ഞിക്ക് അനുബന്ധമായി ഒന്നിലധികം വിഭവങ്ങൾ കാണും. അസ്ത്രമെന്നറിയപ്പെടുന്ന കൂട്ടുകറിയാണ് കഞ്ഞിയുടെ പ്രധാന അനുബന്ധവിഭവം. മുതിരപ്പുഴുക്ക് അഥവാ നടുധാന്യങ്ങളുടെ പുഴുക്ക്, പപ്പടം, കടൂമാങ്ങ, ഉപ്പേരി തുടങ്ങിയവ വേണം. ധനശേഷിയുള്ളവർക്കേ അക്കാലത്ത് ഇതൊക്കെ കഴിഞ്ഞിരുന്നുള്ളൂ. മാത്രമല്ല, ചോറിന് അന്നൊക്കെ ‘ഒരുകറിയാണ് കൂട്ടാൻ ‘. ധനശേഷി കുറഞ്ഞവരാണ് ചോറും കൂട്ടാനും കഴിക്കുന്നവർ എന്നായിരുന്നു അന്നൊക്കെ പൊതുവെ കരുതിയിരുന്നത്.
ഫ്യൂഡൽ കാലത്തിന്റെ ഓരോ വിശേഷങ്ങളായി മാത്രമേ ഇതിനെ വിലയിരുത്താനാവൂ എന്നു കരുതുന്നവരുമുണ്ട്. ഏതായാലും കുതിരമൂട്ടിൽ കഞ്ഞി വെറും നിസ്സാരമായിരുന്നില്ലെന്നു സാരം. എന്തായാലും ആറന്മുള വള്ളസ്സദ്യ പോലെ ജനകീയ കൂട്ടായ്മയും രുചിയും ഭക്തിയും വിശ്വാസവും സമ്മേളിക്കുന്ന ഒരു അവസരമായി മാറിയിരിക്കുന്നു ഇന്ന് കുതിരമൂട്ടിൽ കഞ്ഞി.
ഓണാട്ടുകരയിലെ അറിയപ്പെടുന്ന പ്രാദേശിക ചരിത്ര കാരനാണ് ഹരികുമാർ ഇളയിടം.’ചെട്ടികുളങ്ങര കുംഭഭരണി: ഓണാട്ടുകരയുടെ പൂരോത്സവം’ എന്ന പുസ്തകം രചിച്ചിട്ടുണ്ട്.
Phone ; 9061108334
Comments