കെട്ടുകാഴ്ചയെപ്പോലെ ചെട്ടികുളങ്ങരയുടെ കീർത്തി അന്യദേശങ്ങളിലെത്തിച്ച വിശിഷ്ടമായ ഒരനുഷ്ഠാനമാണ് കുത്തിയോട്ടം. അങ്കച്ചുവടുകളെ അനുസ്മരിപ്പിക്കുന്ന ചടുലചലനങ്ങളും വായ്ത്താരിയും ഇതിന്റെ പ്രത്യേകതകളാണ്. നാടൻ ശീലുകളിൽ താനവട്ടങ്ങളോടെ പാടുന്ന പാട്ടുകൾ ഇതിനുണ്ട്. കുത്തിയോട്ടപ്പാട്ടുകൾ എന്നാണിത് അറിയപ്പെടുന്നത്.
“ചെട്ടികുളങ്ങരെ മാതേവിയമ്മേടെ
എട്ടുവയസ്സിലെ കുത്തിയോട്ടം..”
എന്ന പാട്ട് ഓണാട്ടുകരയിലെങ്ങും പ്രസിദ്ധമാണ്. കേരളത്തിൽ പലേടത്തും ഈ അനുഷ്ഠാനം നിലവിലുണ്ടെങ്കിലും ചെട്ടികുളങ്ങരയോളം പ്രശസ്തമായത് വേറൊന്നില്ല.
ശിവരാത്രി നാളിലാണ് ഇതിന്റെയും തുടക്കം. പത്തുവയസ്സിൽ താഴെയുള്ള കുട്ടികളെയാണ് കുത്തിയോട്ട വഴിപാടിനായി തെരഞ്ഞെടുക്കുന്നത്. രാവിലെ ദേശ ദേവതയായ ഭഗവതിയുടെ തിരുനടയിൽ പ്രാര്ത്ഥന നടത്തിയശേഷം കുത്തിയോട്ട വഴുപാടിനുള്ള ബാലന്മാരെ വഴുപാടുകാർ ഏറ്റുവാങ്ങുന്നു. ക്ഷേത്രത്തിൽ പൂജിച്ച പൂമാല കുട്ടികളുടെ കഴുത്തിൽ അണിയിക്കും. തുടർന്ന് കുട്ടികളുടെ മാതാപിതാക്കൾക്കും കുത്തിയോട്ട ആശാന്മാർക്കും ക്ഷേത്ര നടയിൽ വെച്ച് ദക്ഷിണ നല്കും. ഇതോടെ കുട്ടികളെ ഏറ്റെടുക്കുന്ന ചടങ്ങ് പൂർത്തിയാകും.
വഴിപാടുകാരുടെ വീട്ടിൽ വൈകുന്നേരം പരിശീലനം ആരംഭിക്കുന്നു. പ്രത്യേകം തയ്യാറാക്കിയ പന്തലിൽ ഭദ്രകാളി സങ്കല്പത്തിനുമുന്നിലാണ് പരിശീലനം. വാളും പീഠവുമാണ് ഭഗവതീസങ്കല്പത്തിലുണ്ടാവുക. ഇപ്പോൾ ദേവീരൂപം പ്രതിഷ്ഠിക്കുന്നു. പാട്ടിനും ചുവടിനും ആശാന്മാരുണ്ട്. അഞ്ചു ദിവസം പരിശീലനമുണ്ടാവും. രേവതിനാളിലാണ് പരിശീലനം അവസാനിക്കുന്നത്. അന്ന് കരസദ്യയും പൊലിവുപാട്ടും നടക്കുന്നു. ആറാം ദിവസം അശ്വതിയാണ്. അന്ന് വിശ്രമം. ക്ഷുരകൻ കുട്ടികളെ ഒരുക്കുന്നു. ഭരണിനാളിൽ അതിരാവിലെ ചൂരൽ മുറിയുന്നു. നേർത്ത ചൂരല്പാളികൾ കുട്ടികളുടെ പള്ളയ്ക്കുകൂടി കടത്തുന്ന ചടങ്ങാണിത്. ഇപ്പോൾ വെള്ളിനൂലും സ്വർണ്ണനൂലുമാണ് ചൂരല്മുറിയാൻ ഉപയോഗിക്കുന്നത്. ഭരണിനാളിൽ പ്രഭാതത്തോടെ ഘോഷയാത്രയായി ക്ഷേത്ര നടയിലെത്തി വഴിപാട് സമർപ്പിക്കുന്നു. ഒറ്റക്കുത്തിയോട്ടം ഇരട്ടക്കുത്തിയോട്ടം എന്നിങ്ങനെ രണ്ടുവിധത്തിലാണ് കുത്തിയോട്ടം. വഴുപാടായി ഒരുകുട്ടിമാത്രമുള്ളതാണ് ഒറ്റക്കുത്തിയോട്ടം. രണ്ടുകുട്ടികളുള്ളതിനെ ഇരട്ടക്കുത്തിയോട്ടമെന്നും പറയുന്നു.
കുത്തിയോട്ടക്കളത്തിൽ നടക്കുന്ന നൃത്ത-നൃത്യ കലയ്ക്ക് രണ്ടു ഘട്ടമുണ്ട്. അഭ്യാസഘട്ടവും അനുഷ്ഠാനഘട്ടവുമാണവ. ശിവരാത്രി മുതൽ രേവതിവരെ പരിശീലന ഘട്ടമാണ്. ഭരണി ദിവസമാണ് അനുഷ്ഠാനം അരങ്ങേറുന്നത്.കുത്തിയോട്ടത്തിന്റെ പരിശീലനം കാണാൻ വഴുപാട് വീടുകളിൽ എത്തുന്നവരെ ഭക്ഷണം നല്കി വീട്ടുകാര് ഉപചരിക്കുന്നുവെന്നത് ശ്രദ്ധേയമാണ്.
ഓണാട്ടുകരയിലെ അറിയപ്പെടുന്ന പ്രാദേശിക ചരിത്രകാരനാണ് ഹരികുമാർ ഇളയിടം.’ചെട്ടികുളങ്ങര കുംഭഭരണി: ഓണാട്ടുകരയുടെ പൂരോത്സവം‘ എന്ന പുസ്തകം രചിച്ചിട്ടുണ്ട്. Phone; 9061108334
Comments