വാഷിംഗ്ടൺ : ഇന്ത്യൻ സൈന്യവുമായുള്ള ബന്ധം കൂടുതൽ വികസിപ്പിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനുമായി യുഎസ് ആഗ്രഹിക്കുന്നുവെന്ന് പെന്റഗൺ. യുഎസും ഇന്ത്യയും തമ്മിൽ മികച്ച രീതിയിലുള്ള പങ്കാളിത്തമാണ് മുന്നോട്ട് കൊണ്ടുപോകുന്നത്. തുടർന്നും ഇത് പ്രതീക്ഷിക്കുന്നെന്ന് പെന്റഗൺ പ്രസ് സെക്രട്ടറി എയർഫോഴ്‌സ് ബ്രിഗ് ജനറൽ പാറ്റ് റൈഡർ പറഞ്ഞു.
1997-ൽ ആരംഭിച്ച ഇന്ത്യയും യുഎസും തമ്മിലുള്ള പ്രതിരോധ വ്യാപാരം വളരെ ചെറുതായിരുന്നു. എന്നാൽ ഇന്നിത് 20 ബില്യൺ ഡോളറിന് മുകളിലാണ്. യുഎസിൽ നിന്ന് സുരക്ഷാ സഹായം തിരഞ്ഞെടുക്കുന്ന രാജ്യങ്ങൡ മികച്ച ഉദാഹരണമാണ് ഇന്ത്യയെന്ന് ബ്രിഗ് ജനറൽ സൂചിപ്പിച്ചിരുന്നു.
യുക്രയ്‌നിൽ റഷ്യ നടത്തിയ അധിനിവേഷത്തിൽ രാജ്യത്തെ ശാസിക്കുന്നതിനുള്ള യുഎൻ വോട്ടെടുപ്പിൽ ഇന്ത്യ വിട്ടു നിൽക്കാൻ തീരുമാനിച്ചിരുന്നു. ഇത് സംബന്ധിച്ച് യുഎസിൽ നിന്ന് നിരവധി വിമർശനങ്ങളാണ് ഇന്ത്യ നേരിട്ടത്. റഷ്യയുടെ എസ്-400 മിസൈൽ സംവിധാനങ്ങൾ ഇന്ത്യ വാങ്ങിയതിൽ യുഎസ് ഉദ്യോഗസ്ഥർ ഏറെ ആശങ്ക പ്രകടിപ്പിച്ചിരുന്നു.
വ്യോമ പ്രതിരോധം വർധിപ്പിക്കുന്നതിനായി എസ്-400 ട്രയംഫ് എയർ ഡിഫൻസ് മിസൈൽ സിസ്റ്റത്തിന്റെ അഞ്ച് യൂണിറ്റുകൾ വാങ്ങാൻ റഷ്യയുമായി 5 ബില്യൺ ഡോളറിന്റെ കരാറിൽ ഒപ്പുവെച്ചിരുന്നു. കരാറുമായി മുന്നോട്ട് പോകരുതെന്ന് അന്നത്തെ ട്രംപ് ഭരണകൂടത്തിന്റെ മുന്നറിയിപ്പ് ഇന്ത്യ അവണിച്ചിരുന്നു.
Comments