ലണ്ടൻ: വിദ്യാർത്ഥിനികളെ വരിവരിയായി നിർത്തി പാവാടയുടെ നീളം പുരുഷ അധ്യാപകർ അളന്ന് അപമാനിച്ചതിന് പിന്നാലെ പ്രതിഷേധവുമായി ആൺകുട്ടികൾ. ഇംഗ്ലണ്ടിലെ മെർസിസൈഡിലെ സെന്റ് ഹെലൻസിലെ റെയിൻഫോർഡ് ഹൈസ്കൂളിലാണ് സംഭവം. പെൺകുട്ടികളുടെ പാവാടയുടെ നീളത്തിന്റെ പേരിൽ കുട്ടികളെ പുറത്താക്കുമെന്ന് അദ്ധ്യാപകർ ഭീഷണിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ആൺകുട്ടികൾ പാവാട ധരിച്ചെത്തി പ്രതിഷേധിച്ചത്. രക്ഷിതാക്കളുടെ പൂർണ പിന്തുണയോടെ ആയിരുന്നു പ്രതിഷേധം.
വിദ്യാർത്ഥികളിൽ പലരും കരഞ്ഞുകൊണ്ട് വീട്ടിലെത്തുകയായിരുന്നു. തുടർന്ന് കാര്യം തിരക്കിയപ്പോഴാണ് രക്ഷിതാക്കൾ കാര്യം അറിയുന്നത്. സ്കൂൾ ഓഡിറ്റോറിയത്തിൽ ആൺകുട്ടികളും പുരുഷന്മാരും നിൽക്കേ വരിവരിയായി നിർത്തിയാണ് കുട്ടികളുടെ പാവാടയുടെ നീളം അളന്നത്. കുട്ടിയുടെ പാവാട കാൽമുട്ടിന് ഒരിഞ്ച് മുകളിലായതിനാൽ അദ്ധ്യാപകൻ ശാസിച്ചെന്ന് പറഞ്ഞ് 15-കാരി കരഞ്ഞുകൊണ്ട് വീട്ടിലെത്തിയതെന്ന് ഒരു രക്ഷിതാവ് പ്രതികരിച്ചു. 12 വയസുള്ള മകളുടെ വസ്ത്രം പുരുഷ അധ്യാപകർ പരിശോധിച്ചതിൽ അസ്വസ്ഥതയാണെന്ന് മറ്റൊരു രക്ഷിതാവും പറഞ്ഞു. അദ്ധ്യാപകർ മൃഗീയമായ രീതിയിലാണ് കുട്ടികളോട് പെരുമാറുന്നതെന്ന് പല രക്ഷിതാക്കളും പ്രതികരിച്ചു.
എന്നാൽ അദ്ധ്യാപകർ മോശമായി പെരുമാറിയതിൽ തെളിവില്ലെന്നാണ് സ്കൂൾ അധികൃതരുടെ വിശദീകരണം. സംഭവത്തിൽ പ്രതിഷേധം കത്തി പടരുകയാണ്. നൂറുകണക്കിന് വിദ്യാർത്ഥികളാണ് പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. പ്രാകൃത രീതികൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് 1800-ഓളം പേർ ഒപ്പിട്ട നിവേദനം പ്രിൻസിപ്പലിന് കൈമാറിയിട്ടുണ്ട്.
Comments