ന്യൂഡൽഹി: 2030-ഓടെ ഇന്ത്യയിൽ ഇലക്ട്രിക് കാറുകളുടെ വിപണിയിൽ വൻ കുതിപ്പുണ്ടാകുമെന്ന് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ സീനിയർ എക്‌സിക്യൂട്ടീവ് ഓഫീസർ ശശാങ്ക് ശ്രീനിവാസ്തവ. നിലവിൽ ഇലക്ട്രിക് കാറുകളുടെ വിപണി, മൊത്തം വിപണി വിഹിതത്തിന്റെ ഒരു ശതമാനമാണ്. 2024-25-ൽ ഇത് ഏകദേശം മൂന്ന് ശതമാനമായി ഉയരും. 2030-ൽ ഏകദേശം 17 ശതമാനമായി വളരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യൻ റോഡുകളിൽ ഏകദേശം ഒരു ദശലക്ഷം ഇലക്ട്രിക് കാറുകൾ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
2030-ഓടെ വ്യത്യസ്ത സെഗ്മെന്റിലുള്ള ആറ് ഇലക്ട്രിക് കാറുകളാകും മാരുതി സുസുക്കി പുറത്തിറക്കുകയെന്നും അദ്ദേഹം പറഞ്ഞു. 2030-ൽ ആറ് ദശലക്ഷം കാറുകളിൽ ഒരു ദശലക്ഷം കാറുകൾ ഇലക്ട്രിക് ആയിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇലക്ട്രിക് വാഹനങ്ങൾ മുഖ്യധാരയിലേക്കുത്തുന്ന കാലം വിദൂരമല്ലെന്നും എപ്പോൾ, എങ്ങനെയാകുമെന്നത് പ്രവചാനതീതമാണെന്നും അദ്ദേഹം പറഞ്ഞു.
ഇതിനോടകം തന്നെ ആഡംബര കാർ നിർമ്മാതാക്കളായ മെഴ്‌സിഡസ് ബെൻസ്, ബിഎംഡബ്ല്യൂ, ഔഡി, വോൾവോ എന്നിവയ്‌ക്കൊപ്പം ടാറ്റാ മോട്ടേഴ്‌സ്, ഹ്യൂണ്ടായ്, എംജി മോട്ടേഴ്‌സ്, മഹീന്ദ്ര, സിട്രോൺ തുടങ്ങിയ പ്രമുഖ കാർ ബ്രാൻഡുകൾ ഇലക്ട്രിക് കാറുകൾ ഇന്ത്യയിൽ അവതരിപ്പിച്ചിട്ടുണ്ട്. എന്നാൽ മാരുതി സുസുക്കി ഇതുവരെ ഇവി സെഗ്മെന്റ് അവതരിപ്പിച്ചിരുന്നില്ല. ബാറ്ററിയുടെ ഉയർന്ന വിലയാണ് ഇതിന് പിന്നിലെന്ന് ശ്രീവാസ്തവ പറഞ്ഞു. ബാറ്ററിയുടെ വില കുറയ്‌ക്കാൻ കമ്പനി ശ്രമങ്ങൾ നടത്തിവരികയാണെന്നും അദ്ദേഹം അറിയിച്ചു. 2022-ൽ 3.8 ദശലക്ഷം കാറുകളാണ് കമ്പനി ഇന്ത്യയിൽ വിറ്റഴച്ചത്.
Comments