കൊൽക്കത്ത: കേന്ദ്രമന്ത്രി നിസിത് പ്രമാണിക് നേരെയുണ്ടായ അതിക്രമം ദുഃഖകരമെന്ന് പശ്ചിമ ബംഗാൾ ഗവർണർ സിവി ആനന്ദ ബോസ്. സംസ്ഥാന സർക്കാരിൽ നിന്നും റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും സംഭവത്തിൽ മൂകസാക്ഷിയായി നിൽക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കേന്ദ്രമന്ത്രിയോട് സംസാരിച്ചുവെന്നും വിശദവിവരങ്ങൾ ആരാഞ്ഞെന്നും രാജ്ഭവൻ പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി. മികച്ച പാരമ്പര്യവും സംസ്‌കാരവുമുള്ള നാട്ടിൽ ഇത്തരത്തിലൊരു നീചപ്രവർത്തി ഞെട്ടലുണ്ടാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനയിലെ ആർട്ടിക്കിൾ 355 പ്രകാരം നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്ത് ഒരിടത്തും ക്രമസമാധമന തകരുന്നത് അനുവദിക്കില്ലെന്നും വേണ്ട നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് കേന്ദ്രമന്ത്രി നിസിത് പ്രമാണിക്കിന്റെ കാറിനു നേരെ ആക്രമണം ഉണ്ടാവുന്നത്. കൂച്ച്‌ബെഹാർ ജില്ലയിലെ ദിൻഹതയിൽ വച്ച് തൃണമൂൽ കോൺഗ്രസ് ഗുണ്ടകൾ ആക്രമിക്കുകയായിരുന്നു. പ്രവർത്തകർ കരിങ്കൊടി കാണിക്കുകയും കാറിന് നേരെ കല്ലെറിയുകയുമായിരുന്നു. കല്ലേറിൽ കാറിന്റെ മുൻഭാഗത്തെ ചില്ല് പൂർണ്ണമായും തകർന്നിരുന്നു. ആക്രമണത്തെ തുടർന്ന് പോലീസ് കാഴ്ചക്കാരായി നിൽക്കുക മാത്രമാണ് ചെയ്തത്. ബിജെപിയുടെ പ്രാദേശിക ഓഫീസ് സന്ദർശിക്കുന്നതിനെത്തിയതായിരുന്നു അദ്ദേഹം.
പശ്ചിമബംഗാളിലെ നിലവിലെ സാഹചര്യത്തെ ഗവർണർ കൃത്യമായി ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്ന് ബിജെപി വക്താവ് സമിക് ഭട്ടാചാര്യ പറഞ്ഞു. ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് അനുയായികൾ നിയമം കയ്യിലെടുക്കുന്നത് തടയാൻ ഗവർണർ നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments