ന്യൂഡൽഹി : ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ തിരിച്ചടി നേരിട്ടതിനെ തുടര്‍ന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ രാജിവച്ചു. ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിനും രാജിവച്ചു. രാജി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ അംഗീകരിച്ചു.
മദ്യനയക്കേസില്‍ രണ്ടു ദിവസം മുമ്പാണ് മനീഷ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തത്. നിലവില്‍ അദ്ദേഹം അഞ്ചു ദിവസത്തെ സിബിഐ കസ്റ്റഡിയിലാണുള്ളത്. കള്ളപ്പണ കേസില്‍ ഇ.ഡി.അറസ്റ്റ് ചെയ്ത ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്‍ മാസങ്ങളായി തിഹാര്‍ ജയിലിലാണ് ഉള്ളത്.
അറസ്റ്റിലായ മന്ത്രിമാരെ ഉടന്‍ പുറത്താക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. ഇതിനിടെ തന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് സിസോദിയ ഇന്ന് സുപ്രീംകോടതിയെ സമീപിച്ചെങ്കിലും കോടതി ഇടപെടാന്‍ തയ്യാറായില്ല. ഈ ഘട്ടത്തില്‍ ഇടപെടാനാകില്ലെന്നും ഹൈക്കോടതിയെ സമീപിക്കാനും ചീഫ് ജസ്റ്റിസ് നിര്‍ദേശിച്ചു.
ഹൈക്കോടതിയിലേക്ക് പോകാതെ നേരിട്ട് സുപ്രീംകോടതിയിലേക്ക് വന്നതിന്‍റെ പ്രശ്നം ചൂണ്ടിക്കാട്ടിയാണ് സിസോദിയയുടെ ഹര്‍ജി പരിഗണിക്കാന്‍ ചീഫ്ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വിസമ്മതിച്ചത് . നിലവില്‍ സി.ബി.ഐ കസ്റ്റഡിയിലുള്ള സിസോദിയയുടെ ചോദ്യം ചെയ്യല്‍ തുടരുകയാണ്.
Comments