തിരുവനന്തപുരം: എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെ ജാമ്യം റദ്ദാക്കണമെന്ന് സംസ്ഥാന സർക്കാർ. പീഡനക്കേസിൽ കോടതി നിർദ്ദേശിച്ച ജാമ്യ വ്യവസ്ഥ തെറ്റിച്ച് എംഎൽഎ ഛത്തീസ്ഗഡിൽ നടന്ന പാർട്ടി പ്ലീനറി സമ്മേളനത്തിൽ പങ്കെടുത്തത് ചൂണ്ടിക്കാട്ടിയാണ് സർക്കാർ കോടതിയിൽ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. എംഎൽഎ ജാമ്യവ്യവസ്ഥ ലംഘിച്ചതായി പോലീസ് കോടതിയിൽ അറിയിച്ചിരുന്നു. പിന്നാലെയാണ് സർക്കാർ വിഷയത്തിൽ കോടതിയിൽ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
കർശന ഉപാധികളോടെയാണ് തിരുവനന്തപുരം അഡീഷനൽ സെഷൻസ് കോടതി എൽദോസിന് മുൻകൂർ ജാമ്യം അനുവദിച്ചത്. കോടതിയുടെ അനുമതിയില്ലാതെ കേരളം വിട്ടുപോകരുത്, പരാതിക്കാരിയെയോ സാക്ഷികളെയോ സ്വാധീനിക്കരുത് തുടങ്ങിയതായിരുന്നു വ്യവസ്ഥകൾ. എന്നാൽ എൽദോസ് റായ്പുരിൽ നടന്ന കോൺഗ്രസ് പ്ലീനറി സമ്മേളനത്തിൽ കോടതിയുടെ അനുമതിയില്ലാതെ പങ്കെടുത്തായി പോലീസ് റിപ്പോർട്ടിൽ വ്യക്തമാക്കി. എൽദോസിന്റെ ഫോൺകോൾ വിവരങ്ങൾ ഉൾപ്പെടെ റിപ്പോർട്ടിൽ ഉൾപ്പെട്ടിരുന്നു.
സെപ്റ്റംബർ 28നാണ് എൽദോസ് കുന്നപ്പിള്ളി ശാരീരികമായി ഉപദ്രവിച്ചെന്നു കാട്ടി തിരുവനന്തപുരം സ്വദേശിനി നൽകിയത്. മദ്യപിച്ചു വീട്ടിലെത്തി തന്നെ ഉപദ്രവിച്ചെന്ന് പരാതിയിൽ ആരോപിക്കുന്നു. കോവളത്തെ റിസോർട്ടിൽ എത്തിച്ച് മർദ്ദിച്ചതായും പരാതിയിൽ പറഞ്ഞിരുന്നു. ഒക്ടോബർ 20നാണ് തിരുവനന്തപുരം അഡീഷനൽ സെഷൻസ് കോടതി എൽദോസിന് മുൻകൂർ ജാമ്യം നൽകിയത്. ജാമ്യം അനുവദിച്ചതിനെതിരെ സർക്കാരും പരാതിക്കാരിയും നൽകിയ ഹർജികൾ ഹൈക്കോടതി തള്ളിയിരുന്നു.
Comments