ഇൻഡോർ: ബോർഡർ-ഗാവസ്‌കർ ട്രോഫിയിലെ മൂന്നാം ടെസ്റ്റിന്റെ രണ്ടാം ദിനവും വിക്കറ്റ് വേട്ട തുടർന്ന് രവിചന്ദ്രൻ അശ്വിൻ. ഇന്ത്യൻ സ്പിന്നർ ഇന്ന് വീഴ്‌ത്തിയത് ഓസിസ് താരങ്ങളുടെ മൂന്ന് വിക്കറ്റുകളാണ്. രണ്ടാം ഇന്നിംഗ്സ് അവസാനിച്ചപ്പോൾ ഓസ്ട്രേലിയ 197 റൺസ് നേടി. പീറ്റർ ഹാൻഡ്സ്‌കോമ്പ്, അലക്സ് ക്യാരി, നേഥൻ ലിയോൺ എന്നിവരെയാണ് അശ്വിൻ പുറത്താക്കിയത്. ഇതോടെ ഒരു ചരിത്രനേട്ടം കൂടി സ്വന്തമാക്കിയിരിക്കുകയാണ് ആർ അശ്വിൻ.
രാജ്യാന്തര ക്രിക്കറ്റിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന മൂന്നാമത്തെ താരമായി അശ്വിൻ മാറി. ഇന്ത്യൻ മുൻ നായകനും ഇതിഹാസവുമായ കപിൽ ദേവിനെ മറികടന്നാണ് അശ്വിൻ ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. ഇനി അശ്വിന് മുന്നിൽ ഹർഭജൻ സിംഗും അനിൽ കുംബ്ലെയുമാണുള്ളത്. ഇന്നത്തെ പ്രകടനത്തോടെ അശ്വിൻ 689 വിക്കറ്റുകളാണ് സ്വന്തമാക്കിയിരിക്കുന്നത്. നിലവിൽ ഹർഭജൻ സിംഗ് 707 ഉം അനിൽ കുംബ്ലെ 953 ഉം വിക്കറ്റുകളുമായാണ് മുന്നിൽ നിൽക്കുന്നത്. കപിൽ ദേവ് 356 മത്സരങ്ങളിൽ നിന്ന് നേടിയ വിക്കറ്റുകൾ മറികടക്കാൻ അശ്വിന് 269 കളികളേ വേണ്ടിവന്നുള്ളൂ.
ദക്ഷിണാഫ്രിക്കൻ പേസ് ഇതിഹാസം ഡെയ്ൽ സ്റ്റെയ്ന്റെ 699 വിക്കറ്റുകളുടെ നേട്ടം തകർക്കുന്നതിന് തൊട്ടരികിലെത്തി ഇതോടെ അശ്വിൻ. രാജ്യാന്തര വിക്കറ്റ് വേട്ടക്കാരിൽ 17-ാം സ്ഥാനക്കാരനാണ് സ്റ്റെയ്ൻ. 1347 വിക്കറ്റുകളുമായി ലങ്കൻ ഇതിഹാസം മുത്തയ്യ മുരളീധരനാണ് തലപ്പത്ത്. 1001 വിക്കറ്റുകളുമായി ഷെയ്ൻ വോൺ രണ്ടാമതും 972 വിക്കറ്റുമായി ഇംഗ്ലണ്ട് വെറ്ററൻ പേസർ ജിമ്മി ആൻഡേഴ്സൺ മൂന്നാമതും നിൽക്കുന്നു. 956 വിക്കറ്റുകളുമായി കുംബ്ലെ നാലാമതുണ്ട്. 949 വിക്കറ്റുകളുമായി ഗ്ലെൻ മഗ്രാത്താണ് തൊട്ടുപിന്നിൽ.
Comments