ന്യൂഡൽഹി : രാജ്യത്തെ ടൂറിസം വികസിപ്പിച്ചെടുക്കുന്നതിന് ബൃഹത്തായ പദ്ധതി രൂപീകരിക്കേണ്ടതായുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതിന് ദീർഘകാല ആസൂത്രണം അനിവാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയിൽ ടൂറിസത്തിന്റെ വ്യാപ്തി വളരെ വലുതാണെന്നും ഇത് കാലങ്ങളായി രൂപാന്തരപ്പെട്ടുകൊണ്ടിരിക്കുന്ന സംസ്‌കാരത്തിന്റെയും പാരമ്പര്യത്തിന്റെയും ഭാഗമാണെന്നും അദ്ദേഹം സൂചിപ്പിച്ചു. ‘ഡവലിപ്പിംഗ് ടൂറിസം മിഷൻ’ എന്ന വിഷയവുമായി ബന്ധപ്പെട്ട് സംവദിക്കവെയാണ് അദ്ദേഹം ഇക്കാര്യം പരാമർശിച്ചത്.
വിനോദ സഞ്ചാരം സാമ്പത്തിക ഭദ്രതയുള്ളവരിൽ മാത്രമായി പരിമിതപ്പെടുത്തില്ലെന്നും ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്താത്ത സ്ഥലങ്ങൾ മെച്ചപ്പെടുത്തുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കൂടാതെ ഇതിന്റെ ഭാഗമായി അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കുമെന്നും കൂടുതൽ പ്രമോഷൻ മാർഗങ്ങൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സഞ്ചാരികൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് പിന്നാലെ ഡിജിറ്റൽ കണക്ടിവിറ്റി, ഹോട്ടൽ, ആശുപത്രി എന്നീ സൗകര്യങ്ങളും വികസിപ്പിക്കാനാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചുരുങ്ങിയത് 50 സ്ഥലങ്ങളെങ്കിലും ഇത്തരത്തിൽ വികസിപ്പിച്ചെടുക്കാനാണ് നീക്കമെന്നും അദ്ദേഹം സൂചിപ്പിച്ചു.
2023-ലെ കേന്ദ്ര ബജറ്റിൽ ടൂറിസം മേഖല വികസിപ്പിക്കുന്നതിനായി ടൂറിസം മന്ത്രാലയത്തിന് 2,400 കോടി രൂപ അനുവദിച്ചിരുന്നു. ഇതിലൂടെ വിനോദസഞ്ചാരികൾക്കായി ഒരു ഇൻഫർമേഷൻ ഡ്രൈവ് ആപ്പ് നിർമ്മിക്കാൻ പദ്ധതിയിട്ടിരുന്നു. കൂടാതെ അതിർത്തി ഗ്രാമങ്ങളിലും ടൂറിസം വികസിപ്പിക്കുന്നതിനായി വിവിധ പരിപാടികൾ ആവിഷ്‌കരിച്ചിരുന്നു.
Comments