ശ്രീനഗർ: ജമ്മുകശ്മീരിലെ പൂഞ്ചിൽ സുരക്ഷാ സേന നടത്തിയ പരിശോധനയിൽ ഏഴ് കിലോ ഹെറോയിനും രണ്ട് കോടി രൂപയും ആയുധങ്ങളും പിടിച്ചെടുത്തു. പൂഞ്ച് സ്വദേശിയായ റാഫി ധനയുടെ വീട്ടിൽ നിന്ന് സിആർപിഎഫും പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് വൻതോതിലുള്ള മയക്കുമരുന്ന് ശേഖരവും വെടിക്കോപ്പുകളും കണ്ടെടുത്തത്.
പൂഞ്ചിലെ നിയന്ത്രണ രേഖയ്‌ക്ക് സമീപമാണ് റാഫി ധനയുടെ വീട് സ്ഥിതിചെയ്യുന്നത്. മേഖലയിൽ മയക്കുമരുന്ന് വിതരണം ചെയ്യുന്നത് റാഫിയാണെന്ന് പോലീസ് പറയുന്നു. മജിസ്ട്രേറ്റിന്റെയും ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിലായിരുന്നു റാഫിയുടെ വീട്ടിൽ പരിശോധന നടത്തിയത്. തുടർന്ന് ലഹരി വസ്തുക്കളും ആയുധങ്ങളും കണ്ടെടുത്തതോടെ പൊതു സുരക്ഷാ നിയമപ്രകാരം റാഫിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ നിലവിൽ ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
Comments