മുംബൈ : നിയമവിരുദ്ധ സ്റ്റെം സെൽ തെറാപ്പി നടത്തിയതിന് ന്യൂറജൻ ബ്രെയിൻ ആൻഡ് സ്‌പൈൻ ഇൻസ്റ്റിറ്റ്യൂട്ട് അടച്ച് പൂട്ടി. നവി മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (എൻഎംഎംസി)ആണ് അടച്ച് പൂട്ടലിന് ഉത്തരവിട്ടത്. വർഷങ്ങളായി ഈ സ്ഥാപനം നിയമവിരുദ്ധമായി സ്റ്റെം സെൽ തെറാപ്പി നടത്തി വരുകയായിരുന്നെന്ന് എൻഎംഎംസി കമ്മീഷണർ രാജേഷ് നർവേക്കർ അറിയിച്ചു.
വൈകല്യമുള്ള കുട്ടികളെ ചികിത്സിക്കുന്നതിന് ഈ തെറാപ്പി ഉപയോഗിക്കുന്നതെന്നാണ് ഇൻസ്റ്റിറ്റ്യൂട്ട് അവകാശപ്പെടുന്നത്. അതേസമയം, സ്റ്റെം സെൽ തെറാപ്പിയെക്കുറിച്ച് ശാസ്ത്രീയ ഗവേഷണങ്ങളൊന്നും ഇതുവരെ വന്നിട്ടില്ലെന്നും എന്നാൽ പലരാജ്യങ്ങളിലെയും പൗരന്മാർക്കും ഈ തെറാപ്പി നൽകുന്നുണ്ടെന്നും കമ്മീഷണർ അറിയിച്ചു. കുട്ടികളെ ചികിത്സിക്കുന്നതിന് ദശലക്ഷക്കണക്കിന് രൂപയാണ് സ്ഥാപനം ഈടാക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
തെറാപ്പിയ്‌ക്ക് ശേഷം ആശുപത്രി അധികൃതർ ചികിത്സ ഫീസിനായി ഒരാളെ മാനസികമായി പീഡിപ്പിക്കുന്നു എന്ന്
മുനിസിപ്പൽ കോർപ്പറേഷനിൽ ഒരു പരാതി ലഭിച്ചിരുന്നു. തുടർന്ന് ന്യൂറജൻ ബ്രെയിൻ ആൻഡ് സ്‌പൈൻ ഇൻസ്റ്റിറ്റ്യൂട്ടിനെ കുറിച്ചും ചികിത്സ രീതികളെ കുറിച്ചും മുനിസിപ്പൽ കോർപ്പറേഷൻ വിവരങ്ങൾ ശേഖരിച്ചു. അന്വേഷണത്തിൽ ആശുപത്രിയിൽ അനധികൃത ചികിത്സരീതി നടക്കുന്നുണ്ടെന്ന് കണ്ടെത്തുകയും സ്ഥാപനം അടച്ച് പൂട്ടാൻ ഉത്തരവിടുകയുമായിരുന്നു.
ഒരു രോഗത്തെയോ അവസ്ഥയെയോ ചികിത്സിക്കുന്നതിനോ തടയുന്നതിനോ സ്റ്റെം സെല്ലുകളുടെ ഉപയോഗമാണ് സ്റ്റെം സെൽ തെറാപ്പി. ന്യൂറോ ഡിജനറേറ്റീവ് രോഗങ്ങൾക്കും പ്രമേഹം , ഹൃദ്രോഗം തുടങ്ങിയ അവസ്ഥകൾക്കും സ്റ്റെം-സെൽ ചികിത്സകൾ പ്രയോഗിക്കുന്നതിനുള്ള ഗവേഷണം നടന്നുകൊണ്ടിരിക്കുകയാണ് .
Comments