തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ സ്ഥാപനത്തിൽ സെയിൽസ് ഗേളിന് ക്രൂരമർദ്ദനം. ശമ്പളവും അവധിയും ആവശ്യപ്പെട്ടതാണ് മർദ്ദനത്തിന് കാരണമായതെന്നാണ് പരാതി. സ്ഥാപന നടത്തിപ്പുകാർ സെയിൽസ് ഗേളിനെ മുറിയിൽ പൂട്ടിയിട്ട് മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. സ്ഥാപന നടത്തിപ്പുകാരനായ യുവാവ് യുവതിയെ അസഭ്യം പറയുന്നതും മുഖത്തടിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
വയനാട് സ്വദേശിനിയായ യുവതിയ്‌ക്കാണ് മർദ്ദനമേറ്റത്. നെയ്യാറ്റിൻകര ഇരുമ്പിലിൽ പ്രവർത്തിക്കുന്ന വീട്ടുപകരണങ്ങൾ വിൽക്കുന്ന സ്ഥാപനത്തിലെ സെയിൽസ് ഗേളാണ് യുവതി. സ്ഥാപനത്തിന്റെ വീട്ടുപകരണങ്ങൾ വീടുകൾ കയറിയിറങ്ങി വിൽപ്പന നടത്തുന്നതാണ് യുവതിയുടെ ജോലി. കഴിഞ്ഞദിവസം അത്യാവശ്യമായി സ്വന്തം വീട്ടിൽ പോകാൻ യുവതി അവധി ചോദിച്ച് ഉടമയെ സമീപിച്ചു. ഒപ്പം ശമ്പളവും ആവശ്യപ്പെട്ടിരുന്നു.
ഇത് സ്ഥാപന നടത്തിപ്പുകാരെ പ്രകോപിപ്പിക്കുകയും അവധിയും ശമ്പളവും തരില്ലെന്നും മറുപടി നൽകുകയും ചെയ്തു. എന്നാൽ ജോലി വിടുകയാണെന്ന് യുവതി പറഞ്ഞു. തുടർന്ന് ഇക്കാര്യം സംസാരിക്കാമെന്ന് പറഞ്ഞ് യുവതിയെ ഒരു മുറിയിലേക്ക് കൊണ്ടുപോവുകയും അവിടെവെച്ച് ക്രൂരമായി മർദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്തു. സംഭവത്തിൽ നെയ്യാറ്റിൻകര പോലീസിൽ യുവതി പരാതി നൽകിയിട്ടുണ്ട്. ശനിയാഴ്ച യുവതിയുടെ മൊഴിയെടുക്കുമെന്നും ഇതിനുശേഷം അറസ്റ്റുൾപ്പെടെയുള്ള തുടർനടപടികളുണ്ടാകുമെന്നും പോലീസ് പ്രതികരിച്ചു.
Comments