ബെംഗളൂരു: കർണാടകയിൽ ആപ്പിൾ ഐഫോണുകൾ ഉടൻ നിർമ്മിക്കുമെന്ന് അറിയിച്ച് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും. 300 ഏക്കർ സ്ഥലത്തുയരുന്ന പുതിയ ഐഫോൺ നിർമ്മാണ പ്ലാന്റ് ലക്ഷക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും മുഖ്യമന്ത്രി ബൊമ്മൈ പറഞ്ഞു. ഇത് സംബന്ധിച്ച് കർണാടക സർക്കാരും ആപ്പിളിനായി ഐഫോണുകൾ നിർമ്മിക്കുന്ന തായ്വാൻ കമ്പനിയായ ഫോക്സ്‌കോണും കരാർ ഒപ്പുവച്ചു.
ആപ്പിൾ ഫോൺ കർണ്ണാടകയിൽ 300 ഏക്കറിലുള്ള ഫാക്ടറി നിർമ്മിക്കും. അതിന്റെ ക്രഡിറ്റ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ബൊമ്മൈയുടെയും ‘ഇരട്ട എഞ്ചിൻ’ സർക്കാരിനാണ്. കർണാടകയിലെ നിക്ഷേപങ്ങളും തൊഴിലവസരങ്ങളും ഒരു ട്രില്യൺ ഡോളർ സമ്പദ് വ്യവസ്ഥയും സൃഷ്ടിക്കാനാണ് ഇരു സർക്കാരുകളും ശ്രമിക്കുന്നതെന്ന് കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖർ ട്വീറ്റ് ചെയ്തു
ഐഫോൺ നിർമ്മാണ പ്ലാന്റ ഉടൻ ആരംഭിക്കുമെന്നും രാജ്യത്ത് ലക്ഷക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് പുറമേ, കർണ്ണാടകയ്‌ക്ക് അതിലൂടെ മറ്റ് നിരവധി നേട്ടങ്ങളും അവസരങ്ങളും ലഭ്യമാകുമെന്നും ബൊമ്മൈ അറിയിച്ചു. 2025-ഓടെ ഇന്ത്യയെ 5 ട്രില്യൺ സമ്പദ് വ്യവസ്ഥയാക്കി മാറ്റുന്നതിൽ കർണാടകയും ഒരു പങ്ക് വഹിക്കുമെന്നും ബൊമ്മൈ അറിയിച്ചു.
ഫോക്സ്‌കോണിന്റെ പ്രതിനിധി സംഘം കർണാടക മന്ത്രി സിഎൻ അശ്വത് നാരായണുമായി ചർച്ച നടത്തി. യോഗത്തിൽ കർണാടകയുടെ വ്യാവസായിക മേഖല, ഐടി, സാങ്കേതിക വിദ്യാഭ്യാസം, നൈപുണ്യ വികസനം എന്നിവയിൽ സർക്കാരിന്റെ ശ്രമങ്ങളെ കുറിച്ച് നാരായൺ ഫോക്സ്‌കോണിനോട് പറഞ്ഞു. ഐടിഐ, പോളിടെക്‌നിക്, എഞ്ചിനീയറിംഗ് വിദ്യാഭ്യാസം എന്നിവയിൽ സർക്കാർ പരിഷ്‌കാരങ്ങൾ കൊണ്ടുവന്നതായും സംസ്ഥാനത്തെ 270 എഞ്ചിനീയറിങ് കോളേജുകളിൽ പ്രതിവർഷം ഒന്നരലക്ഷം എൻജിനീയറിങ് ബിരുദധാരികളാണ് പുറത്തുവരുന്നതെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി കൂടിയായ നാരായൺ ചൂണ്ടിക്കാട്ടി. ആഗോള കമ്പനികൾക്ക് ഇഷ്ടപ്പെട്ട സ്ഥലമാണ് ബെംഗളൂരുവെന്നും നിക്ഷേപം ആകർഷിക്കുന്നതിൽ മുൻനിരയിലാണെന്നും ഫോക്സ്‌കോൺ സിഐഒ യംഗ് ലിയു പ്രതികരിച്ചു.
തുടർന്ന് ഫോക്സ്‌കോൺ സിഐഒ യംഗ് ലിയുവിന്റെ പ്രതിനിധി സംഘത്തെ ബെംഗളൂരുവിൽ നിന്ന് 40 കിലോമീറ്റർ അകലെയുള്ള ദൊഡ്ഡബല്ലാപൂരിലെ 300 ഏക്കർ കെഐഎഡിബി പ്ലോട്ട് കാണിച്ചു. ബെംഗളൂരു വിമാനത്താവളത്തിനടുത്തായി നിർമ്മിക്കുന്ന ഈ പ്ലാന്റിലേക്ക് ഏകദേശം 700 ദശലക്ഷം ഡോളർ നിക്ഷേപം ഫോക്സ്‌കോൺ നടത്തും. ഐഫോൺ കൂടാതെ ഫോക്സ്‌കോണിന്റെ ഇലക്ട്രിക് വാഹന ബിസിനസിന് ആവശ്യമായ ഭാഗങ്ങളും ഇവിടെ നിർമ്മിക്കാൻ പദ്ധതിയുണ്ട്.
Comments