മുംബൈ: മഹാരാഷ്‌ട്രയിലെ ചന്ദ്രപൂർ- യവാത്മൽ ജില്ലകളെ ബന്ധിപ്പിക്കുന്ന പാതയിൽ മുളകൊണ്ടുള്ള സുരക്ഷാ വേലി സ്ഥാപിച്ചതായി കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. 200 മീറ്റർ നീളത്തിലാണ് മുളകൊണ്ടുള്ള സുരക്ഷാ വേലി ഒരുക്കിയിരിക്കുന്നത്.
‘ആത്മ നിർഭർ ഭാരതിന്റെ കീഴിൽ അഭിമാനകരമായ നേട്ടമാണ് നമ്മൾ കൈവരിച്ചിരിക്കുന്നത്. വാണി- വരോറ ഹൈവേയിൽ, ലോകത്ത് ആദ്യമായി മുളകൊണ്ടുള്ള സുരക്ഷാ വേലി നിർമ്മിച്ചിരിക്കുന്നു. 200 മീറ്ററോളമാണ് സുരക്ഷാവേലി സ്ഥാപിച്ചിരിക്കുന്നത്. ‘ബാംബുസ ബാൽകോവ’ എന്ന ഈ മുളകൾ പിതാപൂറിലെയും ഇൻഡോറിലെയും നാഷണൽ ഓട്ടോമോട്ടീവ് ടെസ്റ്റ് ട്രാക്‌സിൽ പരിശോധനയ്‌ക്ക് വിധേയമാക്കിയിരുന്നു’.
തടി കേടുകൂടാതെ സംരക്ഷിക്കുന്ന ക്രയോസോട്ട് ഓയിലാണ് മുളയിൽ ചേർത്തിരിക്കുന്നത്. റീസൈക്കിൾ ചെയ്ത ഹൈ-ഡെൻസിറ്റി പോളി എഥിലീനും മുളയിൽ പൂശിയിരിക്കുന്നു. ഫർണിച്ചറുകളിലും മറ്റും ഉപയോഗിക്കാവുന്നതും പൂർണ്ണമായും പുനചംക്രമണം ചെയ്യാനും കഴിയുന്ന എഥിലീനാണ് എച്ച്ഡിപിഇ.
ഫയർ റേറ്റിംഗ് ടെസ്റ്റിൽ ഈ മുളകൾക്ക് സെൻട്രൽ ബിൽഡിംഗ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട്
ഫസ്റ്റ് ക്ലാസ് ക്വാളിറ്റി സർട്ടിഫിക്കേറ്റ് നൽകിട്ടുണ്ട്. റോഡുകളുടെ മികച്ച പ്രവർത്തനം ഉറപ്പുവരുത്തുന്ന ഇന്ത്യൻ റോഡ് കോൺഗ്രസിന്റെ മുദ്രയും ഇതിന് ലഭിച്ചിട്ടുണ്ട്. രാജ്യം കൈവരിച്ച മികച്ച നേട്ടമാണ് ഇതെന്നും ഉരുക്ക് വേലിയ്‌ക്ക് ബദൽ സൃഷ്ടിക്കാൻ മുള വേലിക്ക് കഴിയും എന്നും നിതിൻ ഗഡ്കരി ട്വീറ്റ് ചെയ്തു.
Comments