ന്യൂഡൽഹി: രാജ്യത്ത് ഇൻഫ്‌ളുവൻസ വകഭേദമായ എച്ച്3എൻ2 പടരാതിരിക്കാൻ ശക്തമായ മുൻകരുതൽ എടുക്കണമെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച.് എച്ച്3എൻ2-ന്റെ രോഗലക്ഷണങ്ങൾ പനി ചുമ, ജലദോഷം, ഓക്കാനം, ശ്വാസ സംബന്ധമായ പ്രശ്‌നങ്ങൾ തുടങ്ങിയവയാണ്. ഈ രോഗലക്ഷണങ്ങൾ ഉള്ളവർ മാസ്‌ക് ധരിക്കണം, പൊതു സ്ഥലങ്ങളിൽ തുപ്പരുത്, സാമൂഹിക അകലം പാലിക്കണം, രോഗലക്ഷണങ്ങൾ ഉള്ളവർ പൊതുസ്ഥലങ്ങളിലേക്ക് പോകരുത് തുടങ്ങിയ നിർദ്ദേശങ്ങളും ഐസിഎംആർ നൽകി.
രാജ്യത്തുടനീളം എച്ച്3എൻ2 വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ആന്റിബയോട്ടിക്ക് നൽകുന്നത് ഒഴിവാക്കണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും ഡോക്ടർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. ഇൻഫ്‌ളുവൻസ രോഗത്തിന് ആന്റിബയോട്ടിക് ആവശ്യമില്ലാത്തതിനാൽ രോഗം സ്ഥിരീകരിച്ച ശേഷം മാത്രമേ ആന്റിബയോട്ടിക് നൽകാവൂ എന്നാണ് നിർദേശം.
രാജ്യതലസ്ഥാനത്തുൾപ്പെടെ എച്ച്3എൻ2 ഇൻഫ്‌ളുവൻസ വ്യാപകമാകുകയാണ്. കേരളത്തിലും സമാന ലക്ഷണങ്ങളോട് കൂടിയ പനിയും ചുമയും ശ്വാസതടസ്സവും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. കഴിഞ്ഞദിവസം മാത്രം 8245 പേരാണ് ആശുപത്രിയിൽ ചികിത്സ തേടിയത്. 117-പേരെ അഡ്മിറ്റ് ആക്കി. മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ആണ് ഭൂരിഭാഗം കേസുകളും റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഇന്നലെ ഈ മൂന്ന് ജില്ലകളിലും ആയിരത്തിന് മുകളിൽ ആണ് ചികിത്സ തേടിയ പനി രോഗികളുടെ എണ്ണം. 4 ആഴ്ചകളോളം നീണ്ട് നിൽക്കുന്ന പനി ചുമ, ജലദോഷം, ശ്വാസ സംബന്ധമായ പ്രശ്‌നങ്ങൾ, എന്നിവയാണ് മിക്കവരെയും ബുദ്ധിമുട്ടിക്കുന്നത്. അതേസമയം എറണാകുളത്ത് ഡെങ്കിപ്പനിയും എലിപ്പനിയും പടരുകയാണ്.
Comments