പൊതുസ്ഥലത്ത് കാണുന്ന ശുചിമുറികൾക്ക് ഒരു പ്രത്യേകതയുണ്ട്. വാതിലിന് മുന്നിൽ ‘ജെൻഡർ സൈൻ’ ഉണ്ടായിരിക്കും. ആണിനും പെണ്ണിനും, ട്രാൻസ്‌ജെൻഡറിനും, ദിവ്യാംഗരായ വ്യക്തികൾക്കുമൊക്കെ ഏത് ശുചിമുറി ഉപയോഗിക്കണമെന്ന് വ്യക്തമായി സൂചിപ്പിച്ചിരിക്കും. ചിലപ്പോൾ Male, Female എന്നിങ്ങനെ എഴുതിയിരിക്കും. ചിലയിടങ്ങളിൽ ഇത് പ്രാദേശിക ഭാഷകളിലും കാണും. സ്ത്രീ, പുരുഷൻ എന്നെഴുതിയിരിക്കുന്ന ശുചിമുറികൾ കേരളത്തിൽ കാണാം..
മറ്റ് ചില ശുചിമുറികൾക്ക് മുമ്പിൽ ചിലപ്പോൾ പ്രതീകങ്ങളും ഉണ്ടാകാറുണ്ട്. ചുരിദാർ അല്ലെങ്കിൽ സാരി ധരിച്ച സ്ത്രീയുടെ ചിഹ്നവും, പാന്റും ഷർട്ടും ധരിച്ച് നിൽക്കുന്ന പുരുഷന്റെ ചിഹ്നവും നൽകും. പല റെസ്റ്റോറന്റുകളിലും ഇക്കാര്യത്തെ വളരെ ക്രിയാത്മകമായി ഉപയോഗിക്കുന്നതും കാണാം..
അതായത് ശുചിമുറിയുടെ വാതിലിന് പുറത്ത് സ്ഥാപിച്ചിരിക്കുന്ന ചിഹ്നം പതിവിൽ നിന്നും ഇവിടെ വ്യത്യസ്തമായിരിക്കും. സ്ത്രീ അല്ലെങ്കിൽ പുരുഷൻ എന്നതിനെ കേവലം ഒരു മനുഷ്യന്റെ ചിഹ്നം ഉപയോഗിച്ച് സൂചിപ്പിക്കാതെ മറ്റെന്തെങ്കിലും പ്രതീകം ഉൾപ്പെടുത്തുന്നു. സ്ത്രീകൾക്ക് മാത്രമുള്ള എന്തെങ്കിലും പ്രത്യേകത, അല്ലെങ്കിൽ പുരുഷന്മാരിൽ മാത്രം കണ്ടുവരുന്ന എന്തെങ്കിലും വേറിട്ട കാര്യം, ഇതുപയോഗിച്ച് ക്രിയാത്മകമായി സ്ത്രീ-പുരുഷ പ്രതീകം നൽകുന്ന രീതി പലയിടങ്ങളിലും നടപ്പിലാക്കാറുണ്ട്.
ഇത്തരത്തിൽ ഫാഷൻ സെൻസ് ഉപയോഗിച്ച് വേറിട്ട രീതിയിൽ ഉപയോഗിച്ച ചിഹ്നം ഒറ്റ നോട്ടത്തിൽ കണ്ട് മനസിലാകാതെ ഏത് ശുചിമുറിയിൽ കേറണമെന്ന് ആലോചിച്ച് അന്താളിച്ച് നിൽക്കുന്ന ഒരാളുടെ അവസ്ഥയാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്. രാജസ്ഥാനിലെ ജയ്പൂരിൽ സ്ഥിതിചെയ്യുന്ന റെസ്റ്റോറന്റിലാണ് സംഭവം. ഇവിടുത്തെ ശുചിമുറിയുടെ ചിത്രവും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. രവി ഹാന്ദ എന്ന ട്വിറ്റർ ഹാൻഡിലിൽ നിന്നാണ് വൈറലായ പോസ്റ്റ് വന്നിരിക്കുന്നത്.
റെസ്‌റ്റോറന്റിലെ ശുചിമുറികളുടെ വാതിലിൽ ആണിനെയും പെണ്ണിനെയും ഉദ്ദേശിച്ച് നൽകിയ പ്രതീകം മനസിലാക്കാൻ പ്രയാസം തോന്നിയെന്ന് അദ്ദേഹം പറയുന്നു. പ്രതീകം ഉപയോഗിക്കുമ്പോൾ ഫാഷൻ സെൻസ് പ്രയോഗിക്കുന്നത് നിർത്തലാക്കണമെന്നാണ് രവി ഹാന്ദ ആവശ്യപ്പെടുന്നത്.
Request to all restaurants – please start using English to indicate bathrooms.
Stop relying on our fashion sense. pic.twitter.com/Ms0bCQUf1A
— Ravi Handa (@ravihanda) March 3, 2023
പങ്കുവച്ച ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു. ചിലർക്കെല്ലാം പ്രതീകങ്ങളെ തിരിച്ചറിയാൻ കഴിഞ്ഞു. മറ്റ് ചിലർക്ക് യാതൊരു പിടിയും കിട്ടിയില്ലെന്നതാണ് യാഥാർത്ഥ്യം. പ്രതീകം മനസിലാക്കാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെങ്ങനെയാണ് അത്യാവശ്യക്കാർ ശുചിമുറി ഉപയോഗിക്കുക എന്നതാണ് വൈറൽ ചിത്രത്തിന് താഴെ ഉയരുന്ന ചോദ്യം. ജയ്പൂരിലെ ഒരു റെസ്റ്റോറന്റിൽ മാത്രം സംഭവിക്കുന്നതല്ല ഇതെന്നും പല മുന്തിയ ഹോട്ടലുകളിൽ നിന്നും സമാനമായ അനുഭവം നേരിടേണ്ടി വന്നിട്ടുണ്ടെന്നും അനുഭവസ്ഥർ പറയുന്നു.
വൈറലായ ദൃശ്യങ്ങളിൽ കാണുന്ന ശുചിമുറിയുടെ വാതിലുകൾ യഥാർത്ഥത്തിൽ ഉദ്ദേശിച്ചത് ഇപ്രകാരമാണ്. ചരിഞ്ഞ ചുവപ്പ് വര നൽകിയിരിക്കുന്നത് സ്ത്രീകളുടെ ശുചിമുറിയും കുത്തനെ ചുവപ്പ് വര നൽകിയിരിക്കുന്നത് പുരുഷന്മാരുടേതുമാണ്. ആദ്യത്തേത് സാരിയുടെ പ്രതീകവും രണ്ടാമത്തേത് മുണ്ടിന്റെ പ്രതീകവുമാണെന്നാണ് വിശദീകരണം.
Comments