വൻ അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട് സംഗീത സംവിധായകൻ എആർ റഹ്‌മാന്റെ മകൻ. പിന്നണി ഗായകനായ എആർ അമീനാണ് ഗാനചിത്രീകരണത്തിനിടെ വൻ അപകടത്തിൽ നിന്ന് തലനാരിഴയ്‌ക്ക് രക്ഷപ്പെട്ടത്. അമീൻ ഗാനം ആലപിച്ചുകൊണ്ടിരിക്കുമ്പോൾ വേദിയ്‌ക്ക് മുകളിൽ സ്ഥാപിച്ചിരുന്ന കൂറ്റൻ അലങ്കാരദീപം പൊട്ടി വീഴുകയായിരുന്നു. അമീൻ തന്നെയാണ് അപകടത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട വിവരം ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചത്.
മുംബൈ ഫിലിം സിറ്റിയിൽ വെച്ചായിരുന്നു അപകടം. ക്രെയിനിൽ തൂക്കിയിട്ടിരുന്ന അലങ്കാരദീപങ്ങൾ വേദിയിലേക്ക് തകർന്ന് വീഴുകായായിരുന്നു. ഈ സമയം മധ്യത്തിലായിരുന്നു അമീൻ. ‘ഇന്നിപ്പോൾ സുരക്ഷിതനായി ജീവിച്ചിരിക്കുന്നതിന് സർവ്വശക്തനോടും മാതാപിതാക്കളോടും കുടുംബത്തോടും അഭ്യുദയകാംക്ഷികളോടും എന്റെ ആത്മീയഗുരുവിനോടും നന്ദിയുണ്ട്’. – അപകടവാർത്ത പുറത്തുവിട്ടതിന് പിന്നാലെ അമീൻ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചു.
അപകടത്തക്കുറിച്ച് റഹ്‌മാനും പ്രതികരണവുമായി രംഗത്തെത്തി. ‘കുറച്ച് ദിവസങ്ങൾക്ക് മുൻപ് എന്റെ മകൻ എആർ അമീനും ടീമും വലിയൊരു ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടു. അപകടത്തിന് ശേഷം പരിക്കുകളൊന്നും ഉണ്ടായില്ല. വ്യവസായം വളരുന്നതിനനുസരിച്ച്, ഇന്ത്യൻ സെറ്റുകളിലും ലൊക്കേഷനുകളിലും ലോകോത്തര സുരക്ഷാ മാനദണ്ഡങ്ങളിലേക്കുള്ള ഒരു മുന്നേറ്റം നമുക്കുണ്ടാകേണ്ടതുണ്ട്. ഞങ്ങൾ എല്ലാവരും ഞെട്ടിപ്പോയി, ഇൻഷുറൻസ് കമ്പനിയുടെയും നിർമ്മാണ കമ്പനിയായ ഗുഡ്ഫെല്ലസ് സ്റ്റുഡിയോയുടെയും സംഭവത്തെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഫലങ്ങൾക്കായി കാത്തിരിക്കുകയാണ്,” എന്നാണ് റഹ്‌മാൻ പറഞ്ഞത്.
Comments