ഇസ്ലാമാബാദ്: പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻഖാനെ പരിഹസിച്ച് മുസ്ലിം ലീഗ് -എൻ നേതാവും നവാസ് ഷെരീഫിന്റെ മകളുമായ മറിയം നവാസ്. ഇമ്രാൻ ഖാനെയും നവാസ് ഷരീഫിനേയും ഒരിക്കിലും താരതമ്യം ചെയ്യരുതെന്നും അറസ്റ്റിനെ സധൈര്യം നേരിട്ട വ്യക്തിയാണ് നവാസ് ഷെരീഫെന്നും മറിയം പറഞ്ഞു. ഇമ്രാൻ ഖാനെ പോലെ അറസ്റ്റ് ഭയന്ന് ഒരിക്കലും ഷെരീഫ് ഒളിവിൽ പോയിട്ടില്ലെന്നും മറിയം പരാമർശിച്ചു.
കഴിഞ്ഞ ദിവസം അറസറ്റ് വാറണ്ടുമായി ഇസ്ലാമാബാദ് പോലീസ് ഇമ്രാൻ ഖാന്റ വസതിയ്‌ക്കുമുന്നിൽ എത്തിയിരുന്നു. എന്നാൽ ഇമ്രാൻ ഖാൻ സ്ഥലത്തില്ലാത്തതിനാൽ പോലീസ് മടങ്ങുകയായിരുന്നു. പിന്നാലെ വസതിയ്‌ക്ക് മുന്നിൽ നിന്നും പ്രവർത്തകരെ അഭിസംബോധന ചെയ്യുന്ന ഇമ്രാന്റെ വീഡിയോയും പുറത്തുവന്നു.
പാകിസ്താനിലെ വിവിധ കോടതികളിലായി ഇമ്രാനെതിരെ നാലോളം കേസുകളാണുളളത്. അനധികൃതമായി വിദേശത്ത് നിന്ന് പണം സ്വീകരിക്കൽ, തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കൽ, കൊലപാതക ശ്രമം, തോഷഖാന അഴിമതിക്കേസ് എന്നീ കേസുകളാണ് ഇമ്രാനെതിരെ നിലവിലുള്ളത്. പ്രധാനമന്ത്രിയായിരിക്കേ രാജ്യത്തിന് ലഭിച്ച സമ്മാനങ്ങളും സംഭാവനകളും സ്വന്തം ആവശ്യത്തിന് വകമാറ്റി ചെലവഴിച്ചെന്നതാണ് ഇമ്രാനെതിരെയുള്ള തോഷഖാന കേസ്.
Comments