കൊച്ചി: ബ്രഹ്മപുരത്ത് കൊച്ചി കോർപറേഷന്റെ മാലിന്യസംസ്കരണ കേന്ദ്രത്തിലുണ്ടായ തീപിടിത്തം പ്രദേശ വാസികൾക്ക് മാത്രമല്ല എറണാകുളം ജില്ലയിലെ ജനങ്ങളെ മുഴുവൻ ദുരിതത്തിലാഴ്‌ത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം തീ അണച്ചെങ്കിലും മാലിന്യക്കൂമ്പാരത്തിനുള്ളിൽ നിന്ന് പുക ഇപ്പോഴും ഉയരുകയാണ്. കൊച്ചിയെ ആകമാനം ശ്വാസംമുട്ടിച്ച പുകയിപ്പോൾ ജില്ല കടന്ന് ആലപ്പുഴ അരൂരിലേക്കും പടര്‍ന്നു. വിഷയത്തിൽ അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസിനടക്കം കത്ത് ലഭിച്ചിട്ടുണ്ട്. ഒരു ജില്ലയെ മുഴുവൻ ദുരിതത്തിലാഴ്‌ത്തിയ വിഷയത്തിൽ സർക്കാർ വേണ്ട വിധത്തിൽ ഇടപെടുന്നില്ല എന്ന പരാതിയും ശക്തമാണ്.
ഇതിനിടെ, 2019-ൽ ആമസോൺ വനാന്തരങ്ങളിൽ പടർന്ന കാട്ടു തീ അണയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ ഡൽഹിയിൽ നടത്തിയ സമരത്തെ ഉയർത്തികാട്ടി സമൂഹമാദ്ധ്യമങ്ങളിൽ സർക്കാരിനെതിരെ വിമർശനം കനക്കുകയാണ്. 2019 ഓഗസ്റ്റ് 25-ന് മുഹമ്മദ് റിയാസ് പങ്കുവെച്ച ഫേയ്സ്ബുക്ക് പോസ്റ്റ് കുത്തിപൊക്കിയാണ് ജനങ്ങളുടെ വിമർശനം. മുഹമ്മദ് റിയാസും എ.എ റഹീമുമടക്കമുള്ളവരാണ് അന്ന് ഡൽഹിയിൽ സമരത്തിനിറങ്ങിയത്.
‘ആമസോൺ വനാന്തരങ്ങളിൽ പടർന്നു പിടിക്കുന്ന കാട്ടുതീ നിയന്ത്രിക്കാൻ തയ്യാറാവാത്ത ബ്രസിലീയൻ ഗവർമെന്റിനെതിരെ, ഡൽഹിയിലെ ബ്രസീൽ എംബസിയിൽ ഡിവൈഎഫ്ഐയുടെ പ്രതിഷേധം’ എന്ന അടികുറിപ്പോടെയാണ് പ്രതിഷേധത്തിന്റെ ചിത്രം റിയാസ് ഫേയ്സ്ബുക്കിൽ പങ്കുവെച്ചിരുന്നത്. അന്ന് വലിയ ട്രോളായ പോസ്റ്റ്, വീണ്ടും കുത്തി പൊക്കിയിരിക്കുകയാണ് ട്രോളന്മാരും ജനങ്ങളും. ‘ഡൽഹിയിൽ ബ്രഹ്മപുരത്തിന്റെ എംബസി ഉണ്ടെങ്കിൽ ഒരു കാര്യം ഉണ്ടായിരുന്നു’ എന്നാണ് ശ്രീജിത്ത് പണിക്കർ മുഹമ്മദ് റിയാസിന്റെ പഴയ പോസ്റ്റിന് താഴെ കമന്റ് ചെയ്തിരിക്കുന്നത്. ‘ബ്രഹ്മപുരത്ത് ഡിവൈഎഫ്ഐ ഉണ്ടായിരുന്നെങ്കിൽ ഇത് സംഭവിക്കില്ലായിരുന്നു’ എന്നിങ്ങനെ നീളുന്നു വിമർശനം.
Comments