ആറാട്ടുപുഴ: മുതുകുളത്ത് വീണ്ടും തെരുവുനായയുടെ ആക്രമണം. തെരുവുനായയുടെ ആക്രമണത്തിൽ 20 പേർക്ക് പരിക്കേറ്റു. സംഭവത്തിന് പിന്നാലെ തെരുവുനായയെ നാട്ടുകാർ തല്ലിക്കൊന്നെങ്കിലും ജനങ്ങൾ ഭീതിയിലാണ്. ഈ നായിൽനിന്ന് മറ്റ് മൃഗങ്ങൾക്കും കടിയേറ്റിട്ടുണ്ടെന്നാണ് നാട്ടുകാരുടെ സംശയം. ഈ സാഹചര്യത്തിൽ കടിച്ച നായ്ക്ക് പേവിഷബാധ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് നാട്ടുകാരുടെ ഭീതിക്ക് കാരണം.
മുതുകുളം വടക്ക് കുരുംബകര ക്ഷേത്രത്തിനു സമീപം മുണ്ടകത്തറയിൽ രവിയാണ് (71) തെരുവുനായുടെ ആക്രമണത്തിന് ആദ്യം ഇരയാകുന്നത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. ഇതിന് പിന്നാലെ ചക്കിലിക്കടവ് ഭാഗത്തെത്തി ഇടശ്ശേരിച്ചിറയിൽ പ്രിയങ്കയെ (29) കടിച്ചു. ശനിയാഴ്ച രാവിലെ ഏഴിന് മുതുകുളം ഹൈസ്കൂൾ ജങ്ഷൻ ഭാഗത്തെത്തി ആശാ പ്രവർത്തക സോപാനം വീട്ടിൽ മിനിയെയും (48) കോമളത്ത് സാഫല്യത്തിൽ പ്രഭാകരൻ പിള്ളയെയും (75) ആക്രമിച്ചു. തുടർന്ന് ഉമ്മർമുക്ക്-ചക്കിലിക്കടവ് റോഡിലെത്തി ചിറയിൽ തെക്കതിൽ സരിത (29), പ്രഭാത സവാരിക്കിറങ്ങിയ വടക്കളശ്ശേരിൽ സുഗതൻ (65), അനശ്വരയിൽ തുളസീധരൻ(61), ചിറ്റക്കാട്ട് പ്രസാദ് (49) എന്നിവരെയും കടിച്ചു.
കൽപക ജങ്ഷൻ പ്രദേശത്തെത്തി നല്ലൂർ കണ്ടത്തിൽ ഭാസ്കരപിള്ള (65), പരത്തി വടക്കു ഭാഗത്തേക്കോടിയ തെരുവുനായ ഉച്ചയോടെ തോട്ടാപ്ലിശ്ശേരിൽ, കൃഷ്ണവിലാസത്തിൽ കുസുമ കുമാരി (59), തയ്യിൽ ശ്രീരാഗത്തിൽ ജലജ കുമാരി (53), ചാങ്കൂർ പടീറ്റതിൽ ചെല്ലപ്പൻ (76), സോപാനത്തിൽ മുരളീധരൻ (62), ഐശ്വര്യയിൽ സരസ്വതി (62), മീനത്തേരിൽ രാധാമണി (66), പുത്തൂർ കിഴക്കതിൽ രാജേശ്വരി (50), തട്ടുപുരക്കൽ രുക്മിണി (65), പുത്തൻകണ്ടത്തിൽ മാധവൻ നായർ (85), അഞ്ജനാലയത്തിൽ ആനന്ദവല്ലി (63), ചെമ്പഴന്തിയിൽ മണി (65) തുടങ്ങിയവരെയും കടിച്ചു. ഇതിൽ മണിക്ക് കൈക്കും കാലിനും സാരമായ പരിക്കേറ്റിട്ടുണ്ട്. കടിയേറ്റവർ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലും വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സ തേടി.
Comments