കാപ്പനെ കുറിച്ച് കേട്ടിട്ടുണ്ടോ? കേട്ടിട്ടും കണ്ടിട്ടും ഒക്കെ ഉണ്ടാവാം. സ്കൂളിലെ ഒരു ബഞ്ചിന്റെ അറ്റത്ത് അവൻ പതുങ്ങി ഇരിക്കുന്നത്.. കൂട്ടുകാർ ഇല്ലാതെ ഒറ്റയ്‌ക്കിരിക്കുന്ന മെലിഞ്ഞു കറുത്ത ആ രൂപം കാണുമ്പോൾ മനസ്സിൽ തോന്നുന്ന വികാരം എന്തായിരുന്നു? പിന്നെ ഓഫീസിലെ ചുവന്ന ഫയലുകൾക്ക് മുന്നിൽ വലിയ വട്ട കണ്ണടയ്‌ക്കുള്ളിൽ മുഖം പോലും പുറത്തു കാണിയ്‌ക്കാതെ അവൻ ഇരുന്നിട്ടുണ്ട്. ചായ കൊണ്ട് കൊടുക്കുമ്പോൾ പോലും വിരലിട്ടിളക്കിയ ചായ അവൻ കുടിച്ചാല്‍ മതി എന്ന തോന്നലോടെ പ്യൂണുമാർ അവനു മുന്നിലൂടെ ധാരാളം നടന്നിട്ടുണ്ട്. അവൻ തന്നെയാണ് കാപ്പൻ. ജയമോഹൻ എന്ന പ്രശസ്ത എഴുത്തുകാരന്റെ “നൂറു സിംഹാസനങ്ങളിൽ” ലെ അതേ കാപ്പൻ.
നിങ്ങൾ ഓഫീസറായി പണിയെടുക്കേണ്ട സ്ഥലത്ത് നിങ്ങൾ വിധി പറയേണ്ട ഒരു കേസിൽ ഒരു ഭാഗത്ത് ന്യായവും മറുഭാഗത്ത് ഒരു നായാടിയും ഇരുന്നാൽ നിങ്ങൾ എന്ത് തീരുമാനമാണെടുക്കുക?”
ഐ എ എസ് ഇൻറർവ്യൂ ബോർഡിന്റെ ചോദ്യത്തിന് നായാടിജാതിക്കാരനായ ധർമപാലൻ തന്റെ ജീവിതം കൊണ്ട് മറുപടി പറയുന്നു:
“ഒരു നായാടിയെയും മറ്റൊരു മനുഷ്യനെയും രണ്ട് വശത്ത് നിർത്തുകയാണങ്കിൽ സമത്വം എന്ന ധർമ്മത്തിന്റെ അടിസ്ഥാനത്തിൽ ആ ക്ഷണം തന്നെ നായാടി അനീതിക്കിരയായവനായി മാറിക്കഴിഞ്ഞു .അവൻ എന്തു തന്നെ ചെയ്തിട്ടുണ്ടെങ്കിലും അവൻ നിരപരാധിയാണ് .”
കഥാപാത്രങ്ങളെപ്പോലെ വായനക്കാരും മൂകരായിപ്പോകുന്ന ഈ സന്ദർഭം ജയമോഹന്റെ ‘നൂറ് സിംഹാസനങ്ങൾ’ എന്ന നോവലിൽ നിന്നാണ് .
ജയമോഹൻ എഴുതിയത് കാലത്തെക്കുറിച്ച് തന്നെയാണ്. എല്ലാ കാലത്തെയും കുറിച്ച്. ഒരു കാലത്തും കറുത്തവൻ വെളുത്തവന് മുന്നിൽ കയറിയിട്ടില്ല. അഥവാ കയറാൻ മനസ്സിൽ തോന്നിയാൽ പോലും കാൽ മുന്നോട്ടെടുക്കുന്തോറും അവനിൽ ഉണ്ടാകുന്ന ഉൾവലിവുകളെ വെളുത്തവൻ തന്നെ തല്ലിക്കെടുത്തിക്കൊണ്ടേ ഇരിക്കും. അത് നൂറ്റാണ്ടുകൾ കഴിഞ്ഞാലും മനുഷ്യന്റെ സംസ്കാരത്തിൽ അലിഞ്ഞു പോയത് തന്നെയാണ്.
നായാടി എന്ന ഗോത്ര വിഭാഗത്തിന്റെ ജീവിതം എച്ചിൽ കൂനകളിലും വെറുപ്പ് പുകയുന്ന, സാധാരണക്കാർ എന്ന് വിവക്ഷിക്കപ്പെടുന്ന മനുഷ്യന്റെ കാലിനു കീഴിലും തന്നെയായിരുന്നു. ഒരിക്കലും ഒരു സാധാരണക്കാരൻ പോലും ആഗ്രഹിക്കുന്നില്ല ഒരു കറുത്തവൻ തങ്ങളേക്കാൾ ഉയർന്ന സ്ഥാനത്തു എത്തണമെന്ന്. അയൽപക്കത്തെ കുട്ടികളെക്കാൾ കൂടുതൽ മാർക്ക് നീ വാങ്ങണമെന്ന് സ്വന്തം കുഞ്ഞിനോട് പറയുന്ന ഓരോ മാതാപിതാക്കളും ഇത്തരം വ്യതിരിക്ത ചിന്തകൾ കുഞ്ഞു മനസ്സിലെ അടിച്ചുറപ്പിച്ചു വയ്‌ക്കുകയും ചെയ്യും.
കാപ്പൻ ഒരു ഓർമ്മപ്പെടുത്തലാണ്, ഒരു കടലിരമ്പമാണ്. ഒരായിരം മനുഷ്യരുടെ ദുഖ:മാണ്. സ്കൂളുകളിൽ, ഓഫീസുകളിൽ, വഴിയരുകുകളിൽ ഒക്കെ നില്ക്കുന്ന എത്രയോ മുഖങ്ങളിൽ കാപ്പന്മാരുടെ അനാഥ പ്രേതങ്ങൾ കുടിയിരിക്കുന്നു. ഉള്ളിൽ ഒരു കടലിനെ പേറുന്ന ശംഖു പോലെ അവരങ്ങനെ ഇരമ്പിക്കൊണ്ടിരിക്കുന്നു. പക്ഷേ മുഖത്ത് പുഞ്ചിരികൾ ഒളിപ്പിച്ചുകൊണ്ട് നടക്കുന്നു. കാപ്പൻ എന്നത് ഒരു പ്രത്യേക വിഭാഗത്തിന്റെ പ്രതിനിധിയല്ല, ഒറ്റപ്പെട്ടവന്റെ, ഏകാന്തത അനുഭവിക്കുന്നവന്റെ ഒക്കെ പ്രതീകങ്ങൾ തന്നെയാണ്. അവൻ എവിടെയും ഉണ്ടാകും.
അർഹിക്കാത്തതാണ് തനിയ്‌ക്ക് ലഭിച്ച ഉന്നതാധികാര കസേര എന്ന് ഓരോ നിമിഷവും അവനെ ചുറ്റുമുള്ളവർ ഓർമ്മിപ്പിച്ചു കൊണ്ടേയിരിക്കും. അവനായിരുന്നു പ്യൂണിന് പകരം ചായ കൊണ്ടുവരേണ്ടവൻ എന്ന് താഴേക്കിടയിലുള്ള ഉദ്യോഗസ്ഥർവരെ അവനെ തോന്നിപ്പിച്ചു കൊണ്ടേയിരിക്കും. ജയമോഹൻ എന്ന നോവലിസ്റ്റ് “നൂറു സിംഹാസനങ്ങൾ”എഴുതിയത് യഥാർത്ഥ അനുഭവത്തിൽ നിന്നാണെന്നു കേട്ടിട്ടുണ്ട്. അതിൽ അതിശയിക്കാൻ ഒന്നുമില്ല, കാരണം ഒരു സാധാരണക്കാരനായ വ്യക്തി അനുഭവിക്കുന്ന എകാന്തതയേക്കാൾ എത്രയോ ഭീകരമായിരിക്കാം ഉയർന്ന ജോലിയിൽ ഇരിക്കുന്ന ഒരു നായാടി അനുഭവിക്കേണ്ടി വരുന്നത്. നായാടി എന്നാൽ നായാടി നടക്കുന്നവൻ എന്നല്ല കാലത്തിന്റെ വിവക്ഷ, നായാടപ്പെട്ടു കൊണ്ടിരിക്കുന്നവൻ എന്ന് തന്നെയാണ്.
ആരാൽ അവൻ നായാടപ്പെടുന്നു? അവന്റെ ഒപ്പമുണ്ട് എന്ന് ധരിക്കുന്നവർ യഥാർത്ഥത്തിൽ ഒപ്പമുള്ളവരാണോ? രാഷ്‌ട്രീയത്തിനും മതത്തിനും ആധിപത്യം വർദ്ധിച്ചു വരുമ്പോൾ തമ്മിൽ തല്ലിയ്‌ക്കാൻ ഇത്തരക്കാരും ആവശ്യമെന്ന് പല വിഭാഗങ്ങൾക്കും തോന്നിയാൽ അതിൽ അതിശയിക്കാൻ ഒന്നുമില്ല, കാലത്തിന്റെ ആവശ്യങ്ങളായി മാത്രം ഓരോ നായാടിയും മാറുകയാണ്. അവനു സ്വന്തമായി ഒന്നുമില്ല, ചിന്തകൾ പോലും. അവന്റെ ചിന്തകൾ കടം കൊണ്ടവയാണ്, അവനോടൊപ്പം നിൽക്കുന്നു എന്ന് തോന്നിപ്പിച്ചവർ കടം കൊടുത്ത ചിന്തകൾ. ഒരു രാഷ്‌ട്രീയവും താൽപ്പര്യപ്പെടുന്നില്ല ഒരു നായാടിയെ തങ്ങളുടെ നേതാവാക്കണമെന്ന്, മുഖമന്ത്രിയാക്കണമെന്ന്, ഉന്നത ഉദ്യോഗസ്ഥൻ ആക്കണമെന്ന്. അവൻ എന്നും സമൂഹത്തിൽ മാറ്റി നിർത്തപ്പെട്ടവനാകുന്നു.
ജയമോഹൻ എഴുതിയ നൂറു സിംഹാസനങ്ങൾ കാലത്തിന്റെ കഥയാകുന്നത് ഇങ്ങനെയാണ്. കാപ്പൻ എന്ന നായാടിയിൽ പലരെയും കാണാം. നമുക്ക് മുന്നിൽ നിറത്തിന്റെ കുറവ് പേറി അവഗണിയ്‌ക്കപ്പെട്ടവർ, ജാതിയുടെ പേരിൽ പിന്തള്ളപ്പെട്ടവർ, സ്വത്തിന്റെ പേരിൽ, സൗന്ദര്യത്തിന്റെ പേരിൽ തള്ളി പോയവർ. അപമാനിതർ എന്ന ഒറ്റ പേര് മാത്രം മതിയാകും അവർക്ക്. അതിൽ സവർണരും അവർണരും ഒക്കെയുണ്ട്. എല്ലാ രാഷ്‌ട്രീയക്കാരും മത നേതാക്കളുമുണ്ട്. കാപ്പനു സ്വന്തമായുള്ളത്, അവന്റെ ഔന്നത്യത്തെ ഭയക്കുന്ന, അവനെ തെറി വിളിയ്‌ക്കുന്ന മാതാവ് മാത്രമാണ് എന്ന കണ്ടെത്തലിൽ അവൻ വിറയ്‌ക്കുന്നു. അത് തന്നെയാണ് നിത്യ ദുരന്തവും സത്യവും. അവനവനിലേയ്‌ക്ക് ലോകം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോൾ അടിച്ചമർത്തപ്പെടാൻ സ്വയം നിന്ന് കൊടുക്കുന്ന ഓരോ കാപ്പന്മാർക്കും ആ ഭിക്ഷാപാത്രവുമായി നടന്നു നീങ്ങുന്ന അമ്മത്വം മാത്രമേ സ്വന്തമായി ഉണ്ടാകൂ.
ആ ഏകാന്തതയിൽ നിന്നും പുറത്തു കടന്ന് അവനവനിലേയ്‌ക്ക് പ്രപഞ്ചത്തിന്റെ പൂർണതാബോധം കൊണ്ട് വരാതെ ഒരു നായാടിയ്‌ക്കും രക്ഷപെടാനാകില്ല, ഒരു പാർട്ടിയ്‌ക്കും ഒരു ഉയർന്ന ഉദ്യോഗത്തിനും അവനെ രക്ഷപെടുത്താനുമാകില്ല. സ്വയം മനുഷ്യനാണെന്ന ബോധം ഉണ്ടാകാതെ നൂറു സിംഹാസനം പോയിട്ട് ഒരു സിംഹാസനം പോലും അവന്റെ സ്വന്തമാകില്ല. ഇത് മനുഷ്യന്റെ നിയമമാണ്, നായാടിയും താൻ മനുഷ്യനാണ് എന്ന് സ്വയം ചിന്തിക്കുക തന്നെയാണ് നല്ലത്. അല്ലെങ്കിൽ നരഭോജികൾ നായാട്ടു തുടർന്ന് കൊണ്ടേ ഇരിക്കും. സ്വയം ഉൾവലിഞ്ഞു നായാട്ടിനു ഒതുങ്ങി ഒതുങ്ങി ഒടുവിൽ ഓരോ നായാടിയും ഇല്ലാതാവുകയും ചെയ്യും.
പിറന്ന ജാതിയുടെ പേരിൽ മനുഷ്യനെ ക്രൂരമായി വേർതിരിക്കുന്ന സമൂഹത്തിന് ശക്തമായ താക്കീതാണ് ഈ നോവൽ. ഓരോ രംഗവും മൂർച്ചയേറിയ വാക്കുകളും കഥാസന്ദർഭങ്ങളുമായി വായനക്കാരെ വൈകാരികതയുടെ മൂർദ്ദന്യതയിൽ എത്തിക്കുന്ന അപൂർവ്വം പുസ്തകങ്ങളിൽ ഒന്ന്. ധർമപാലൻ എന്ന നായാടിയായ ഐ എ എസ് ഓഫീസറും അദ്ദേഹത്തിന്റെ അമ്മയും ഒരുപാട് ചോദ്യങ്ങൾ ഈ സമൂഹത്തിനോട് ചോദിക്കുന്നുണ്ട്.
അവർണനായി പിറന്നവൻ വിദ്യാഭ്യാസം കൊണ്ടോ സമ്പത്ത് കൊണ്ടോ പദവി കൊണ്ടോ നൂറ് സിംഹാസനങ്ങൾ തീർത്താലും തന്റെ മനസ്സിലും ശരീരത്തിലുമുള്ള അവർണത മായ്ച് കളയാൻ സമൂഹം ഒരിക്കലും അനുവദിക്കില്ല എന്ന ക്രൂരമായ യാഥാർത്ഥ്യം ചുരുക്കം വാക്കുകളാൽ ജയമോഹൻ വരച്ചിടുന്നു.കണ്ണുകൾ ഈറനണിയാതെ ഹൃദയത്തിൽ ഒരു നെരിപ്പോടിന്റെ കാളലറിയാതെ ഈ നോവൽ വായിച്ച് തീർക്കാനാവില്ല .യഥാർത്ഥ ജീവിതത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ആത്മകഥാരൂപത്തിൽ കഥ പറയുന്ന ഈ നോവൽ നിർബന്ധമായും വായിച്ചിരിക്കേണ്ട പുസ്തകങ്ങളിൽ ഒന്നാണ്.
സാനിയ കെ ജെ
(ഡൽഹി യൂണിവേഴ്സിറ്റി Zakir Hussain College, B A honors’ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിനി),
Comments