സ്വന്തം ആരോഗ്യ പ്രശ്നങ്ങളെ അവഗണിച്ചു കൊണ്ട് അവയവദാനത്തിലൂടെ മാതൃകയായി ഒരു ജനപ്രതിനിധി. മണക്കാട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർ പേഴ്സണും ഏഴാം വാർഡ് മെമ്പറും ആയ ജീന അനിലാണ് തന്റെ ഭർത്താവിന് കരൾ പകുത്തു നൽകി മാതൃകയായത്. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച അനിലിന് എത്രയും വേഗം കരൾ മാറ്റി വെയ്‌ക്കണമെന്ന് ഡോക്ടർമാർ നിർദ്ദേശം നൽകുകയായിരുന്നു. ഏതൊരാളും പതറി പോകാൻ സാധ്യതയുള്ള സാഹചര്യത്തിൽ മറ്റൊരു ദാതാവിനെ കണ്ടുപിടിക്കാൻ ശ്രമിക്കാതെ സ്വന്തം കരൾ പകുത്തു നൽകാൻ ജീന തീരുമാനിച്ചു.
ജീവിതപ്രതിസന്ധിയെ സധൈര്യം നേരിട്ട ജീന അനിൽ മണക്കാട്ടുകാരുടെ പ്രിയപ്പെട്ട വാർഡ് മെമ്പറാണ്. ബിജെപിയുടെ തൊടുപുഴ മണ്ഡലം സെക്രട്ടറി കൂടിയായ ജീന രണ്ടു കുട്ടികളുടെ മാതാവ് കൂടിയാണ്. ശാരീരികവും മാനസികവുമായ നിരവധി വെല്ലുവിളികളെ അതിജീവിച്ചു കൊണ്ടാണ് ജീന അനിൽ അവയവ ദാനത്തിന്റെ ഓരോ ഘട്ടങ്ങളും പൂർത്തിയാക്കിയത്. പരിശോധനകൾക്ക് ശേഷം തന്റെ കരൾ ഭർത്താവിന് ചേരുമെന്ന് അറിഞ്ഞതോടെ ഡയറ്റീഷ്യന്റെ നിർദ്ദേശാനുസരണം വ്യായാമത്തിലൂടെയും ഭക്ഷണ ക്രമീകരണത്തിലൂടെയും കരൾ പകുത്തു നൽകാനുള്ള ശാരീരിക ക്ഷമത നേടിയെടുത്തു. ദൃഢനിശ്ചയത്തിന്റെയും കഠിന പ്രയത്നത്തിനും ഫലമായി രണ്ടു മാസം കൊണ്ട് കരൾ പകുത്തു നൽകാൻ തന്റെ ശരീരത്തെ ജീന പ്രാപ്തമാക്കി.
ശസ്ത്രക്രിയയ്‌ക്ക് തലേദിവസവും ജനങ്ങൾ തന്നെ വിശ്വസിച്ചേൽപ്പിച്ച ഉത്തരവാദിത്വങ്ങൾ നിറവേറ്റാൻ ജീന സമയം കണ്ടെത്തി. പഞ്ചായത്ത് കമ്മറ്റികളിലും കൃത്യമായി പങ്കെടുത്തു. സർജറിക്ക് പോകുന്നതിനു മുമ്പ് വാർഡിലെ ഗ്രാമസഭ വിളിച്ചു ചേർത്ത് പ്രവർത്തനങ്ങൾ വിലയിരുത്തി. കൂടാതെ തന്റെ അസാന്നിധ്യത്തിൽ വാർഡിലെ പ്രവർത്തനങ്ങൾക്ക് മുടക്കം വരാതിരിക്കാൻ സഹപ്രവർത്തകരെ ഉത്തരവാദിത്വം ഏൽപ്പിച്ച ശേഷമാണ് 2023 ജനുവരി 7-ന് ആസ്റ്റർ മെഡിസിറ്റി കൊച്ചിയിൽ ജീന അഡ്മിറ്റ് ആയത്. ജനുവരി 9-ന് സർജറി വിജയകരമായി പൂർത്തിയായി. മേജർ സർജറി ആയതിനാൽ എന്തെങ്കിലും അടിയന്തിര ഘട്ടങ്ങൾ ആവശ്യമായി വന്നാൽ പോകുന്നതിനു വേണ്ടി ആശുപത്രിയുടെ അടുത്ത് തന്നെ വീടെടുത്തു താമസിക്കുകയാണ് ദമ്പതികൾ. രണ്ടു പേരും സുഖം പ്രാപിച്ചു വരികയാണ്. ഏതാനും ദിവസങ്ങളിലെ വിശ്രമം കൂടി കഴിഞ്ഞാൽ മണക്കാടിന്റെ പ്രിയപ്പെട്ട മെമ്പർ വീണ്ടും കർമ്മപഥത്തിലേക്ക് തിരികെയത്തും.
Comments