ന്യൂഡൽഹി: ഇന്ത്യൻ പേസർ ജസ്പ്രീത് ബുമ്ര ശസ്ത്രക്രിയയ്‌ക്ക് വിധേയനായി. നടുവിനേറ്റ പരിക്കിനെ തുടർന്ന് ന്യൂസിലാൻഡിലായിരുന്നു ശസ്ത്രക്രിയ നടത്തിയത്. കഴിഞ്ഞ തിങ്കളാഴ്ച താരത്തിന്റെ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായതായി അധികൃതർ അറിയിച്ചു. മാർച്ച് അവസാനം വരെ അദ്ദേഹം ന്യൂസിലാൻഡിൽ തുടരുമെന്നാണ് വിവരം.
അടുത്ത ഓഗസ്‌റ്റോടെ ബുമ്ര പരിശീലനത്തിലേക്ക് തിരിച്ചുവരുമെന്നാണ് ബിസിസിഐ മെഡിക്കൽ സ്റ്റാഫ് വ്യക്തമാക്കുന്നത്. തുടർന്ന് ഒക്ടോബർ-നവംബർ മാസങ്ങളിൽ നടക്കുന്ന ഐസിസി വേൾഡ് കപ്പിൽ താരം മാറ്റുരയ്‌ക്കുമെന്നാണ് പ്രതീക്ഷ.
നടുവിനേറ്റ പരിക്ക് കാരണം 2022 സെപ്റ്റംബറിന് ശേഷം ബുമ്രയ്‌ക്ക് മത്സരത്തിൽ പങ്കെടുക്കാൻ സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് ന്യൂസിലാൻഡിലെ ക്രൈസ്റ്റ് ചർച്ചിൽ ചികിത്സയ്‌ക്ക് വിധേയനായത്. ശസ്ത്രക്രിയ പൂർത്തിയായതിനാൽ ആറ് മാസം കൂടി താരത്തിന് വിശ്രമിക്കേണ്ടി വരും.
2022 ജൂലൈയിൽ നടന്ന മത്സരത്തിനിടെയായിരുന്നു ബുമ്രയുടെ നടുവിന് പരിക്കേറ്റത്. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര നടക്കുന്നതിനിടെയായിരുന്നു സംഭവം. തുടർന്ന് ഏഷ്യാകപ്പ് ഉൾപ്പെടെ നിരവധി മത്സരങ്ങൾ ബുംമ്രയ്‌ക്ക് നഷ്ടമായി.
Comments