തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷകൾക്ക് ഇന്ന് തുടക്കം. രാവിലെ 9:30-നാണ് പരീക്ഷ ആരംഭിക്കുന്നത്. ഈ വർഷം സംസ്ഥാനത്ത് 4,19,362 വിദ്യാർത്ഥികളാണ് റെഗുലർ വിഭാഗത്തിൽ പരീക്ഷ എഴുതുന്നത്.
ആകെ 2960 പരീക്ഷാ കേന്ദ്രങ്ങളാണ് സംസ്ഥാനത്താകെ സജ്ജീകരിച്ചിരിക്കുന്നത്. സർക്കാർ മേഖലയിൽ 1170 സെന്ററുകളും എയഡഡ് മേഖലയിൽ 1421 പരീക്ഷ കേന്ദ്രങ്ങളുമാണ് ഉള്ളത്. ഗൾഫിൽ 518 കുട്ടികളും ലക്ഷദ്വീപിൽ 289 പേരും പരീക്ഷ എഴുതും. മാർച്ച് 29-ന് പരീക്ഷകൾ അവസാനിക്കും. മേയ് രണ്ടാം വാരത്തോടെ ഫലം പ്രസിദ്ധീകരിക്കാനുളള നടപടികളാണ് നിലവിൽ തീരുമാനിച്ചിരിക്കുന്നത്.
എല്ലാ വിദ്യാലയങ്ങളിലും കുടിവെള്ളം ഉൾപ്പെടെയുള്ള പ്രാഥമിക സൗകര്യങ്ങൾ ഉറപ്പുവരുത്തിയതായി വിദ്യാഭ്യാസ വകുപ്പ് ഇന്നലെ അറിയിച്ചിരുന്നു. എസ്എസ്എൽസി പരീക്ഷയ്‌ക്കുള്ള തയാറെടുപ്പുകൾ സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും പൂർത്തിയായിട്ടുണ്ടെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിട്ടുണ്ട്.
അതേസമയം, ഒന്നും രണ്ടും വർഷ ഹയർസെക്കണ്ടറി പരീക്ഷ മാർച്ച് 10-ന് ആരംഭിക്കും. മാർച്ച് 30 വരെയാണ് പരീക്ഷകൾ നടക്കുക. ഹയർസെക്കണ്ടറി പരീക്ഷയ്‌ക്കായി 2023 പരീക്ഷാ കേന്ദ്രങ്ങളാണ് ഒരുക്കിയിരിക്കുന്നത്. 4,25,361 വിദ്യാർത്ഥികൾ ഒന്നാം വർഷ പരീക്ഷയും 4,42,067 വിദ്യാർത്ഥികൾ രണ്ടാം വർഷ പരീക്ഷയും എഴുതും.
Comments