‘1921 പുഴ മുതൽ പുഴ വരെ’ എന്ന സിനിമ ഒരു സമരമാണെന്ന് സംവിധായകൻ രാമസിംഹൻ. ഓരോ വ്യക്തികളിലേയ്‌ക്കും സിനിമ എത്തുമ്പോഴാണ് സമരം പൂർണമാകുന്നത്. മലബാറിലെ വംശഹത്യയിൽ കൊല്ലപ്പെട്ടവർക്കുള്ള സ്മാരകമാണിത്. വാരിയംകുന്നനെ ഇനി ആരും മഹത്വവൽക്കരിക്കരുത്. സിനിമ ഹിന്ദിയിലും പുറത്തിറങ്ങും. ഇന്ത്യയൊട്ടാകെ ചിത്രം സ്വീകരിക്കപ്പെടുമെന്നാണ് തന്റെ വിശ്വാസമെന്ന് രാമസിംഹൻ ജനം ടിവിയോട് പറഞ്ഞു. ഈ തലമുറയും ഇനി വരാൻ പോകുന്ന തലമുറയും മലബാർ ലഹളയുടെ ഒരു റഫറൻസായി ‘പുഴ മുതൽ പുഴ വരെ’ എന്ന സിനിമയെ ഉപയോഗിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
‘സിനിമയുടെ വിജയത്തിൽ സന്തോഷമുണ്ട്. ഈ സിനിമ ഒരു സമരമാണ്. സമൂഹത്തിലെ ഓരോ വ്യക്തികളിലേയ്‌ക്കും സിനിമ എത്തുമ്പോഴാണ് സമരം പൂർണമാകുന്നത്. അതിന് കുറച്ചു ദൂരം കൂടി സഞ്ചരിക്കാനുണ്ട്. കണ്ടവരുടെ കണ്ണ് നിറഞ്ഞിട്ടുണ്ട്, അവരുടെ ഹൃദയം വേദനിച്ചിട്ടുണ്ട്. ഈ സിനിമ അറുപതുകളിലോ എഴുപതുകളിലോ റിലീസ് ചെയ്തിരുന്നെങ്കിൽ ഇവിടെ ഭീകര സംഘടനകൾ ഉണ്ടാവുകയില്ലായിരുന്നു എന്നാണ് കഴിഞ്ഞ ദിവസം സിനിമ കണ്ട മൂന്ന് മുസ്ലിം കുടുംബങ്ങൾ എന്നോട് പറഞ്ഞത്. സിനിമ ഇറങ്ങാൻ അല്പം വൈകി പോയി, ഈ സിനിമ കണ്ടാൽ ആരും ലഹളയ്‌ക്ക് പോകില്ല. രാത്രിയിൽ ഒരു മണിക്കും രണ്ട് മണിക്കും ഫോൺ വിളിച്ച നന്ദി പറയുന്നവരുണ്ട്. ഒരു സംവിധായകന് ലഭിക്കുന്ന ഏറ്റവും വലിയ പുരസ്‌കാരമാണിത്. ജനങ്ങൾ സിനിമ ഹൃദയത്തിലേറ്റി കഴിഞ്ഞു. ഇത്രയും കാലം മൂടി വെച്ച ഒരു ചരിത്ര സത്യമാണ് സിനിമ പറയുന്നത്. 1921-ൽ നടന്ന വംശഹത്യയെ സ്വാതന്ത്ര്യ സമരമെന്ന് പറഞ്ഞ് കൊന്നവർക്ക് പെൻഷൻ നൽകിയ നാടാണ് നമ്മുടേത്’.
‘കൊന്നവർക്ക് ഈ നാട്ടിൽ സ്മാരകം ഉണ്ടായി. കൊല്ലപ്പെട്ടവന് എവിടെയാണ് സ്മാരകം. കൊല്ലപ്പെട്ടവർക്കുള്ള സ്മാരകമാണ് പുഴ മുതൽ പുഴ വരെ. ഭാരതപ്പുഴ മുതൽ ചാലിയർ പുഴ വരെ രണ്ട് ഘട്ടങ്ങളിലായി ഏറനാടും വള്ളുവനാടും പ്രദേശത്ത് ജീവിച്ചിരുന്ന മനുഷ്യർക്കിടയിലേയ്‌ക്ക് ഒരു ജിഹാദിക്കൂട്ടം കടന്നു വരികയും അവരുടെ ജീവനെടുക്കുകയും ചെയ്തു. പ്രാണരക്ഷാർത്ഥം അന്ന് ഓടിപ്പോയവർ ഇന്ന് കൊച്ചിയിലും പാലക്കാടും തിരുവനന്തപുരത്തും ഉണ്ട്. അവരൊക്കെയാണ് ആദ്യം സിനിമ കാണാൻ വന്നത്. എഴുപതും എൺപതും വയസ്സുള്ളവരുടെ ഒഴുക്കുണ്ട് തിയറ്ററിലേയ്‌ക്ക്. എന്താണ് ഇതിനു കാരണമെന്ന് പലരും എന്നോട് ചോദിച്ചു. 1921-ൽ നടന്നത് എന്താണെന്ന് അറിയാവുന്നവരാണ് അവർ. അച്ഛനും അമ്മയും മുത്തച്ഛനും മുത്തശ്ശിയും അനുഭവിച്ചത് ഒന്നൂടെ കാണാൻ വന്നതാണ് അവർ. 1921-ൽ എന്താണെന്ന് സംഭവിച്ചതെന്ന് ജനം തിരിച്ചറിയണം. വാരിയംകുന്നൻ മഹത്വ വൽക്കരിക്കാൻ പാടില്ല. ഇതാണ് സിനിമ ഉണ്ടാകാൻ കാരണമായ സഹചര്യം. വാരിയംകുന്നനെ മഹത്വ വത്കരിച്ച് ഒരു സിനിമ ഉണ്ടാക്കാൻ ശ്രമിച്ചപ്പോഴാണ് ഈ സിനിമയുമായി ഞാൻ രംഗത്തു വന്നത്’.
‘ബ്രിട്ടീഷുകാരുടെ മുന്നിലേയ്‌ക്ക് സാധാരണക്കാരായ മുസ്ലീങ്ങളെ പറഞ്ഞയച്ച് കൊലയ്‌ക്ക് കൊടുക്കുകയായിരുന്നു വാരിയം കുന്നനടക്കമുള്ളവർ. അള്ളാഹു രക്ഷിക്കുമെന്നു പറഞ്ഞ് ബ്രിട്ടീഷുകാരുടെ യന്ത്ര തോക്കിന് മുന്നിലേയ്‌ക്ക് നൂറ് കണക്കിന് പാവപ്പെട്ട വിശ്വാസികളെ പറഞ്ഞു വിട്ടു. ഇങ്ങനെയുള്ളവർക്കാണ് ഇടതുപക്ഷവും വലതുപക്ഷവും സ്മാരകം പണിയുന്നത്. മരിച്ചു വീണവരുടെ സ്മാരകം മലബാറിലുണ്ടാവണം. ഗോവയിൽ ഈ സിനിമ കാണണമെന്ന് പറഞ്ഞുകൊണ്ട് മലയാളികളുടെ ഒരു ഗ്രൂപ്പ് ആരംഭിച്ചിട്ടുണ്ട്. അവർ തിയറ്റർ ഒരുക്കി കഴിഞ്ഞു. യുഎസിലും സിനിമ കാണിക്കാൻ പദ്ധതികളുണ്ട്. സിനിമ ഹിന്ദിയിൽ പുറത്തിറക്കും. ഇന്ത്യ മുഴുവൻ ഇത് സ്വീകരിക്കുമെന്നാണ് പ്രതീക്ഷ. മലബാർ ലഹളയുടെ ഒരു റഫറൻസായി ഈ സിനിമ ഉപയോഗിക്കും. പുഴ മുതൽ പുഴ വരെ ഒരു നാഴികകല്ലായി മാറും. ആരു തടഞ്ഞാലും ഇത് ചരിത്ര സത്യമായി മാറും. സെൻസർബോർഡിൽ ചെന്നപ്പോൾ “ഇത് ഒരു വൃത്തിക്കെട്ട സിനിമയാണ്, പ്രോ ഹിന്ദു സിനിമയാണ്” എന്നായിരുന്നു സെൻസർബോർഡിൽ ഇരുന്ന സ്ത്രീ പറഞ്ഞത്. അതെന്റെ ചെവിയിൽ ഇപ്പോഴുമുണ്ട്. തമ്പുരാനെ എന്ന് വിളിക്കാൻ പാടില്ല, ബോലോ തക്ബീർ, അള്ളാഹു അക്ബർ എന്ന് വിളിക്കാൻ പാടില്ല, തുവ്വൂർ കിണറും നാഗാളിക്കാവ് കിണറും കാണിക്കാൻ പാടില്ല എന്നിങ്ങനെയുള്ള നിർദ്ദേശങ്ങളാണ് അവർ മുന്നോട്ട് വെച്ചത്. ഈ സിനിമയെ നശിപ്പിക്കാനാണ് അവർ ശ്രമിച്ചത്. എന്നാൽ, എല്ലാ പ്രതിസന്ധികളെയും മറികടന്ന് സിനിമ പുറത്തിറങ്ങി. ഇന്ന് എന്റെ കൂടെ ഒരു വലിയ സമൂഹമുണ്ട്’- എന്ന് രാമസിംഹൻ പറഞ്ഞു.
Comments