ഉപ്പില്ലാതെ എന്ത് ഭക്ഷണമല്ലേ, രുചിയുടെ പ്രധാന ഉറവിടമാണ് ഉപ്പ്. എന്നാൽ ഉപ്പിന്റെ അളവിൽ നേരിയ മാറ്റമുണ്ടായാൽ പിന്നെ തീർന്നുവല്ലേ! മിതമായ അളവിൽ മാത്രം ഉപ്പ് ഉപയോഗിക്കുന്നതാണ് അഭികാമ്യം. എന്നാൽ അളവില്ലാതെ ഉപ്പ് ഉപയോഗിക്കുന്നവരാണ് ഭൂരിഭാഗം പേരും. ഇക്കാര്യത്തിൽ നിയന്ത്രണം ഏർപ്പെടുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നാണ് ലോകാരോഗ്യ സംഘടന നൽകുന്ന മുന്നറിയിപ്പ്.
അമിതമായ അളവിൽ ഉപ്പ് ഉപയോഗിക്കുന്നത് വഴി ഹൃദയ സംബന്ധമായ രോഗങ്ങൾ, പക്ഷാഘാതം, അർബുദം തുടങ്ങി നിരവധി രോഗങ്ങൾ വരുമെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് അടിയന്തിര മുന്നറിയിപ്പുമായി ഡബ്ലൂഎച്ച്ഒ എത്തിയത്. ആളുകളിൽ ഉപ്പിന്റെ ഉപയോഗം നിജപ്പെടുത്താനായി വിപുലമായ ശ്രമങ്ങൾ കൈക്കൊള്ളണമെന്നും സംഘടന വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് ലോകം മുന്നോട്ട് പോകുന്നതെങ്കിൽ 2025-ഓടെ സോഡിയത്തിന്റെ ഉപഭോഗം 30 ശതമാനമായി കുറയ്‌ക്കണമെന്ന ലോകാരോഗ്യസംഘടനയുടെ ലക്ഷ്യം കൈവരിക്കാൻ കഴിയില്ലെന്ന വിലയിരുത്തലിലാണ് പുതിയ നിർദേശം. ഇന്ത്യ ഉൾപ്പെടെയുള്ള 73 ശതമാനം രാജ്യങ്ങൾക്ക് അത്തരം നയങ്ങൾ നടപ്പിലാക്കാൻ കഴിയുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. അഞ്ച് ശതമാനം രാജ്യങ്ങൾ മാത്രമാണ് സോഡിയം അളവാ ഉപ്പിന്റെ ഉപയോഗം കുറയ്‌ക്കാനുള്ള നയങ്ങൾ നടപ്പിലാക്കുന്നുവെള്ളൂയെന്നും റിപ്പോർട്ടിലുണ്ട്.
നിലവിൽ ഉപ്പിന്റെ ഉപയോഗം കുറയ്‌ക്കാൻ ശ്രമിച്ചാൽ 2030 ആകുമ്പോഴെക്കും ഏഴ് ദശലക്ഷം പേരുടെ ജീവൻ രക്ഷിക്കാനാകുമെന്നാണ് വിലയിരുത്തൽ. ലോകാരോഗ്യസംഘടനയുടെ നിർദേശ പ്രകാരം ഒരു പ്രായപൂർത്തിയായ വ്യക്തി ഒരുദിവസം കഴിക്കേണ്ട ഉപ്പിന്റെ അളവ് അഞ്ച് ഗ്രാമിൽ താഴെയാണ്. എന്നാൽ 10.8 ഗ്രാം വരെയാണ് ഉപ്പിന്റെ ഉപഭോഗം. ഇത് ബ്ലഡ് പ്രഷർ ഉൾപ്പെടെയുള്ള രോഗങ്ങൾക്ക് കാരണമാകും. ഉപ്പിന്റെ അളവ് കൂടുന്നത് മാനസിക പ്രശ്‌നങ്ങൾക്കും കാരണമാകുന്നുണ്ടെന്ന് നേരത്തേ ഒരു പഠനത്തിൽ ഗവേഷകർ കണ്ടെത്തിയിരുന്നു. ധാരാളം ഉപ്പ് അടങ്ങിയിട്ടുള്ള ഡയറ്റ് അമിത സമ്മർദ്ദം നൽകുമെന്നും പഠനം വ്യക്തമാക്കിയിരുന്നു. എഡിൻബർഗ് സർവകലാശാലയിലെ ഗവേഷകരാണ് പഠനത്തിന് പിന്നിൽ.
Comments