കൊച്ചി: ബ്രഹ്മപുരം മാലിന്യപ്ലാന്‍റിലുണ്ടായ തീപിടിത്തുവുമായി ബന്ധപ്പെട്ട് ഹൈക്കോടതി നിയോഗിച്ച നിരീക്ഷണ സമിതി ഇന്ന് സ്ഥലം സന്ദർശിക്കും. രാവിലെ പത്ത് മണിക്ക് ശുചിത്വ മിഷൻ ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് ബ്രഹ്മപുരം മാലിന്യപ്ലാന്റ് സന്ദർശിക്കുക. തദ്ദേശ ഭരണ വകുപ്പ് ചീഫ് എഞ്ചിനീയർ, ജില്ലാ കലക്ടർ, മലിനീകരണ നിയന്ത്രണ ബോർഡ് ചീഫ് എൻവിയോൺമെന്റ് എഞ്ചിനീയർ, കോർപ്പറേഷൻ സെക്രട്ടറി, കെൽസ സെക്രട്ടറി എന്നിവരാണ് മറ്റ് അംഗങ്ങൾ.
ബ്രഹ്മപുരം പ്രശ്ന പരിഹാരത്തിന് പുതിയ കർമ്മപദ്ധതി ഇന്ന് മുതൽ നടപ്പിലാക്കി തുടങ്ങുമെന്നാണ് ജില്ലാ ഭരണകൂടം അറിയിക്കുന്നത്. എന്നാൽ, പ്ലാന്റിന് മുമ്പിൽ പുലർച്ചയും പ്രതിഷേധം നടന്നു. തീപിടിത്തത്തിന്റെ കെടുതികൾ ജനങ്ങളെ വലയ്‌ക്കുമ്പോഴും ഒരു മടിയും കൂടാതെ വീണ്ടും മാലിന്യം നിറച്ച് വണ്ടികൾ വന്നതാണ് പ്രതിഷേധത്തിന് കാരണമായത്. അമ്പതോളം മാലിന്യ വണ്ടികളാണ് പ്ലാന്റിലേയ്‌ക്ക് വന്നത്.
അതേസമയം, കൊച്ചിയിലെ ജനങ്ങളെ ശ്വാസം മുട്ടിക്കുന്ന ദുരന്തത്തിൽ ഇതുവരെയും മുഖ്യമന്ത്രി പ്രതികരിച്ചിട്ടില്ല. സർക്കാരിന്റെ വലിയ ജനരോക്ഷമാണ് ഉയരുന്നത്. മാപ്പർഹിക്കാത്ത തെറ്റാണ് പിണറായി സർക്കാരും സിപിഎം ഭരിക്കുന്ന കൊച്ചി നഗരസഭയും കേരളത്തോട് ചെയ്തതെന്നും ബ്രഹ്മപുരത്ത് നടന്നത് കോടികളുടെ അഴിമതിയാണെന്നും കേന്ദ്രമന്ത്രി വി മുരളീധരൻ പറഞ്ഞു. വിഷയത്തിൽ ഉടൻ ഇടപെടണമെന്നാവശ്യപ്പെട്ട് കേന്ദ്രപരിസ്ഥിതി മന്ത്രി ഭൂപേന്ദ്രയാദവിന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ കത്തും അയച്ചിട്ടുണ്ട്.
Comments