ന്യൂഡൽഹി: ഹോളി ആഘോഷത്തിനിടെ ജാപ്പനീസ് യുവതിയെ ഉപദ്രവിച്ച സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. അറസ്റ്റിലായ മൂന്ന് പേരിൽ ഒരാൾക്ക് പ്രായപൂർത്തി ആയിട്ടില്ലെന്ന് പോലീസ് പറഞ്ഞു. പ്രതികൾ കുറ്റം സമ്മതിച്ചെന്നും പോലീസ് വ്യക്തമാക്കി.
മദ്ധ്യ ഡൽഹിയിലെ പഹാർഗഞ്ചിലാണ് ജപ്പാനിൽ നിന്നുള്ള വിനോദ സഞ്ചാരസംഘം താമസ്സിച്ചിരുന്നത്. ഇതേ സ്ഥലത്ത് തന്നെ താമസ്സിച്ചിരുന്ന യുവാക്കളാണ് പെൺകുട്ടിയെ ശല്യം ചെയ്യുകയും ഉപദ്രവിക്കുകയും ചെയ്തത്. സംഭത്തിൽ ഇതുവരെ യുവതി പരാതി നൽകിയിട്ടില്ലെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം ഇവർ ബംഗ്ലാദേശിലേക്ക് പോയെന്നും പോലീസ് പറഞ്ഞു.
പെൺകുട്ടിയുടെ ട്വീറ്റിലൂടെയാണ് ബംഗ്ലാദേശിലേക്ക് പോയ വിവരം ലഭിച്ചതെന്നും പോലീസ് വ്യക്തമാക്കി. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ ദേശീയ വനിതാ കമ്മീഷൻ ഇടപെടുകയായിരുന്നു. ഹോളീ ആഘോഷത്തിനിടെ ഒരു കൂട്ടം യുവാക്കൾ ജാപ്പനിസ് യുവതിയെ അക്രമിക്കയും അപമാനിക്കുകയുമായിരുന്നു.
ഹോളി ആഘോഷിക്കുന്നതിനിടെയാണ് യുവാക്കൾ പെൺകുട്ടിയെ ശല്യം ചെയ്യുകയും അപമാനിക്കുകയും ചെയ്യുന്നതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഇവർ യുവതിയെ കടന്നുപിടിക്കുന്നതും ഹോളി രേ എന്ന് പറഞ്ഞുകൊണ്ട് നിറങ്ങൾ വാരിയെറിയുന്നതും ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. സംഘത്തിലൊരാൾ യുവതിയുടെ തലയിലേക്ക് മുട്ടയെറിയുന്നുണ്ട്. യുവാക്കളിൽ നിന്നും രക്ഷപ്പെടാനായി യുവതി ശ്രമിക്കുന്നുണ്ട്. രക്ഷപ്പെടുന്നതിനിടെ യുവതിയ്‌ക്ക് മർദ്ദനമേൽക്കുന്നുണ്ട്. ദൃശ്യങ്ങൾ പ്രചരിച്ചതിന് പിന്നാലെയാണ് ഡൽഹി പോലീസ് സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചത്.
Comments