ലക്നൗ: നിമജ്ജനത്തിനുള്ള ചിതാഭസ്മം സൂക്ഷിക്കാൻ വരാണസിയിൽ ‘അസ്തി ബാങ്ക്’ തുടങ്ങാൻ പദ്ധതിയിട്ട് ഉത്തർ പ്രദേശ് സർക്കാർ. ചിതാഭസ്മം സൂക്ഷിക്കാനും അന്ത്യകർമ്മങ്ങൾ നിർവഹിക്കാനും ഇത് സഹായിക്കുമെന്നും സർക്കാർ ഉദ്യോഗസ്ഥർ പറഞ്ഞു.
അസ്തി ബാങ്ക് കാലഘട്ടത്തിന്റെ ആവശ്യമാണ്. അവിടെ നിമജ്ജനത്തിന് മുമ്പ് ചിതാഭസ്മം സംരക്ഷിക്കാൻ കഴിയും. മണികർണിക ഘട്ടിൽ ഞങ്ങൾ ഒരു വലിയ അസ്തി ബാങ്ക് നിർമ്മിക്കാൻ പോകുകയാണെന്നും അസ്തി ബാങ്ക് നിർമ്മാണത്തിനുള്ള നിർദ്ദേശം അയച്ച നഗർ സ്വസ്ഥ അധികാരി നഗർ നിഗം ഉദ്യോഗസ്ഥൻ എംപി സിംഗ് പറഞ്ഞു. സർക്കാർ ഈ അസ്തി ബാങ്ക് പദ്ധതിക്ക് അംഗീകാരം നൽകിയെന്നും എംപി സിംഗ് പറഞ്ഞു.
മണികർണികാ ഘട്ടിൽ സംസ്‌കരിക്കുന്ന മൃതദേഹത്തിന്റെ ചാരത്തിന്റെയും ചിതയുടെയും അവശിഷ്ടങ്ങൾ സംരക്ഷിക്കുന്ന ഒരു ബാങ്കായിരിക്കും അസ്തി ബാങ്ക്. മണികർണികാ ഘട്ടിൽ പ്രതിദിനം 90 മുതൽ 120 വരെ മൃതദേഹങ്ങൾ ദഹിപ്പിക്കപ്പെടുന്നു. മറ്റ് സംസ്ഥാനളിൽനിന്നും നിരവധിപേർ മൃതദേഹങ്ങൾ ദഹിപ്പിക്കാൻ എത്താറുണ്ട്. ഇവർക്ക് ചിതാഭസ്മം ശേഖരിക്കാൻ ബുദ്ധിമുട്ടാകാറുണ്ട്. ചില സാഹചര്യത്തിൽ ചിതാഭസ്മം ശേഖരിക്കാതെ കുടുംബാംഗങ്ങൾ പോകാറുണ്ട്. അസ്ഥി ബാങ്ക് നിലവിൽ വരുന്നതോടെ ജനങ്ങളുടെ ഈ ബുദ്ധിമുട്ട് മാറ്റാനാകും. ചിതാഭസ്മം ശേഖരിച്ച് നിമജ്ജനത്തിനായി കുടുംബാംഗങ്ങൾക്ക് കൈമാറാൻ കഴിയും.
സനാതന ധർമ്മമനുസരിച്ച് ചിതാഭസ്മം നിമജ്ജനം ചെയ്യുന്നത് അന്ത്യകർമങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ്. ഇത് മരിച്ച് പോയ ആത്മാവിന് ‘മോക്ഷം’ കൈവരിക്കാൻ സഹായിക്കും. അസ്തി ബാങ്ക് നൽകുന്ന സേവനങ്ങൾക്ക് ഒരു കുറഞ്ഞ തുക ഫീസായി ഈടാക്കും. അടുത്ത സാമ്പത്തിക വർഷത്തോടെ ബാങ്ക് പ്രവർത്തനക്ഷമമാകും. അനുയോജ്യമായ സ്ഥലം കണ്ടെത്തിക്കഴിഞ്ഞാൽ ബാങ്കിന്റെ നിർമാണം ആരംഭിക്കും.
Comments