ന്യൂഡൽഹി: ബോളിവുഡ് നടനും സംവിധായകനുമായ സതീഷ് കൗശികിന്റെ മരണം കൊലപാതകമാണെന്ന് അവകാശപ്പെട്ട് യുവതി രംഗത്ത്. 15 കോടി രൂപയ്ക്ക് വേണ്ടി തന്റെ ഭർത്താവാണ് നടനെ കൊലപ്പെടുത്തിയതെന്ന് യുവതി ആരോപിച്ചു.
ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന വ്യവസായിയുടെ ഭാര്യയാണ് യുവതി. ദുബായിൽ നിക്ഷേപിക്കാനാണെന്ന് പറഞ്ഞ് നടന്റെ കൈയ്യിൽ നിന്നും വാങ്ങിയ 15 കോടി രൂപ തിരിച്ചുനൽകാൻ കഴിയാതെ വന്നപ്പോൾ കൊല്ലാൻ തീരുമാനിക്കുകയായിരുന്നുവെന്നാണ് യുവതിയുടെ മൊഴി.
ഡൽഹി പോലീസ് കമ്മീഷണറുടെ ഓഫീസിൽ നൽകിയ പരാതിയിലാണ് യുവതി ഇക്കാര്യങ്ങൾ പരാമർശിക്കുന്നത്. പണം തിരികെ വേണമെന്ന് കൗശിക് നിരന്തരമായി ആവശ്യപ്പെട്ടിരുന്നു. എന്നാൽ പണം മടക്കി നൽകാൻ തന്റെ ഭർത്താവിന് താത്പര്യമുണ്ടായിരുന്നില്ല. തുടർന്ന് ഭർത്താവും അദ്ദേഹത്തിന്റെ കൂട്ടാളികളും ചേർന്ന് ഗൂഢാലോചന നടത്തി ചില ഗുളികകൾ സംഘടിപ്പിക്കുകയും അത് നൽകി കൗശികിനെ കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് യുവതി വ്യക്തമാക്കി.
ഹൃദയാഘാതം മൂലമായിരുന്നു 66-കാരനായ സതീഷ് കൗശിക് അന്തരിച്ചതെന്നാണ് റിപ്പോർട്ടുകൾ പുറത്തുവന്നത്. യുവതിയുടെ വെളിപ്പെടുത്തലോടെ നടന്റെ മരണത്തിൽ ദുരൂഹത ഏറുകയാണ്. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്ന് ഡൽഹി പോലീസ് അറിയിച്ചു.
Comments