അഹമ്മദാബാദ്: 1204 ദിവസത്തെ കാത്തിരിപ്പ് ഇന്ന് അവസാനിച്ചു. 3 വർഷത്തിന് ശേഷം തന്റെ ആദ്യ ടെസ്റ്റ് സെഞ്ച്വറി സ്വന്തമാക്കി വിരാട് കൊഹിലി. ബോർഡർ-ഗവാസ്‌കർ ട്രോഫി പരമ്പരയുടെ നാലാമത്തെയും അവസാനത്തെയും ടെസ്റ്റിന്റെ നാലാം ദിനത്തിൽ ഓസ്‌ട്രേലിയയുടെ 480 റൺസ് തകർത്ത് ഇന്ത്യൻ നായകൻമാർ. കൊഹിലിയുടെ 28-ാമത്തെ ടെസ്റ്റ് സെഞ്ച്വറി കൂടിയായിരുന്നു ഇന്നത്തേത്. 2019 നവംബറിന് ശേഷമുള്ള ഏറ്റവും ദൈർഘ്യമേറിയ ഫോർമാറ്റിലുള്ള ആദ്യ സെഞ്ച്വറി.
241 പന്തിലായിരുന്നു കൊഹിലി സെഞ്ച്വറി നേടിയത്. അന്താരാഷ്‌ട്ര ക്രിക്കറ്റിലെ 75-ാം സെഞ്ച്വറിയും ഇന്ത്യൻ മണ്ണിലെ 14-ാം ടെസ്റ്റ് സെഞ്ച്വറിയും ആയിരുന്നു ഇന്നത്തേത്. ഇന്ത്യയ്‌ക്കായി ഇന്ത്യയിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടിയ ബാറ്റർ എന്ന നേട്ടവും കൊഹിലി സ്വന്തമാക്കിയിരിക്കുകയാണ്. മുഹമ്മദ് അസ്ഹറുദ്ദീൻ, വീരേന്ദർ സെവാഗ്, ദിലീപ് വെങ്‌സർക്കാർ എന്നിവരെയാണ് കോഹിലി മറികടന്നത്.
സെഞ്ച്വറി തികച്ചതിന് പിന്നാലെ ഹൃദ്യമായ ആഘോഷമാണ് വിരാട് കോഹ്ലി ആരാധകരോട് പങ്കിട്ടത്. വികാരഭരിതനായ താരം തന്റെ വിവാഹ മോതിരം ചുംബിക്കുകയും ചെയ്തു. ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവുമധികം സെഞ്ച്വറി നേടിയവരുടെ പട്ടികയിൽ ഓസ്‌ട്രേലിയൻ ഇതിഹാസം അലൻ ബോർഡർ, ഗ്രെയിം സ്മിത്ത് എന്നിവരെ മറികടന്നാണ് കോഹ്ലി ഒന്നാമനായിരിക്കുന്നത്. കഴിഞ്ഞ വർഷം യുഎഇയിൽ നടന്ന ഏഷ്യാ കപ്പിൽ തന്റെ കന്നി ടി20 സെഞ്ച്വറി കൊഹിലി നേടിയിരുന്നു. ഇതോടെ റിക്കി പോണ്ടിംഗിന്റെ 71 അന്താരാഷ്‌ട്ര സെഞ്ചുറികൾക്കൊപ്പവും കൊഹിലി എത്തി.
Comments