ബ്രഹ്‌മപുരം മാലിന്യപ്ലാന്റുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികരിച്ച് നടനും ബിജെപി നേതാവുമായ വിവേക് ഗോപൻ. ആമസോൺ കാടിന് തീപ്പിടിച്ചെന്ന് പറഞ്ഞു പ്ലക്കാർഡ് ഉയർത്തിയവരെ മരുന്നിനു പോലും കിട്ടാനില്ലെന്ന് താരം തുറന്നടിച്ചു. സെലക്റ്റീവ് പ്രതികരണക്കാർ കതകു അടച്ചു ഇരുന്നോളു എന്നും വിവേക് പറഞ്ഞു. താരം സാമൂഹ്യമാദ്ധ്യമത്തിലൂടെയാണ് പ്രതികരിച്ചത്.
താരം സാമൂഹ്യമാദ്ധ്യമത്തിൽ പങ്കുവെച്ച പോസ്റ്റിന്റെ പൂർണ്ണരൂപം:
ഓർമ്മപ്പെടുത്തലുകൾ പലതും പലകുറി നമുക്ക് മുന്നിൽ വന്നു പോയിട്ടുണ്ട്.. എൻഡോസൾഫാൻ എന്ന കൊടിയ വിഷം വിതച്ച ദുരന്തങ്ങൾ ഇന്നും നമ്മുടെ കണ്മുന്നിൽ തെളിഞ്ഞു നിൽക്കുന്നു.. ചർച്ചകളും സംവാദങ്ങളും പലകുറി നടന്നു പോയി.. പക്ഷേ അതിന്റെ കെടുതികൾ ഓർമ്മിപ്പിച്ചു കൊണ്ട് പല ജീവിതങ്ങൾ വീർപ്പുമുട്ടുന്നതിന് ഇടയിൽ ഇതാ മറ്റൊരു ദുരന്തം.. ശ്വാസം നിലച്ചു കൊണ്ടിരിക്കുന്ന കൊച്ചി.. ബ്രഹ്‌മപുരം മാലിന്യ പ്ലാന്റ് കത്തി അമരുന്നതിനിടയിൽ ശ്വാസം മുട്ടുന്ന ഒരു ജനത.. പിഞ്ചു കുട്ടികൾ ഒരിറ്റ് ശ്വാസത്തിനായി കേഴുന്ന ഗതികേട്.. ഇങ്ങനെ ഒരു ദുരന്തം ഉണ്ടായപ്പോൾ പോലും സർക്കാരിന്റെ നിസ്സംഗത അതിശയിപ്പിച്ചു പോകുന്നു.. ദൂര വ്യാപക പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നു വിദഗ്‌ദ്ധർ പലകുറി അലമുറയിടുമ്പോഴും ചിലർക്ക് ഇതും ‘ഒറ്റപ്പെട്ട ‘സംഭവമായി മാറുന്നത് ലൈസെൻസ് ഇല്ലാതെ പ്ലാന്റ് പ്രവർത്തിപ്പിക്കാൻ പ്രശസ്ത നേതാവിന്റെ മകനും കൂട്ടർക്കും അനുമതി കൊടുത്തതിന്റെ കാരണത്തിൽ ആണോ എന്ന് പൊതുസമൂഹത്തോട് പറയണം.. തെങ്ങിന് വളം ഇട്ടാൽ തെങ്ങിനെ സംഘി ആക്കി എന്ന് നിലവിളിക്കുന്ന സാസ്‌ക്കരിക്കന്മാരെ ഈ വഴി കാണാനില്ല.. കൊച്ചിക്കാരോട് ഒന്ന് ഐക്യപ്പെടാൻ ആമസോൺ വനത്തിന് തീപ്പിടിച്ചെന്ന് പറഞ്ഞു ‘പ്ലക്കാർഡ് ‘ഉയർത്തിയവരെ മരുന്നിനു പോലും കിട്ടാനില്ല.. മാലിന്യ സാംസ്‌ക്കരണ സംവിധാനം പഠിക്കാൻ കോടികൾ പാഴാക്കി കുടുംബ സമേതം യാത്ര ചെയ്തതിന്റെ ഫലവും ഇല്ല യാത്രക്കാരെയും ഈ പരിസരത്തു കാണാൻ ഇല്ല.. ആർജ്ജവമുള്ളവർ പ്രതികരിച്ചു മുന്നോട്ട് വരിക.. സെലക്റ്റീവ് പ്രതികരണക്കാർ കതകു അടച്ചു ഇരുന്നോളു.. തെങ്ങിന് വളം ചെയ്യുമ്പോൾ അറിയിക്കാം.. ഇപ്പോൾ പഴത്തിന് വില കൂടുതൽ ആണെങ്കിലും വാങ്ങി വച്ചോളു.. വായിൽ തിരുകാൻ…
അതേസമയം മമ്മൂട്ടി, മോഹൻലാൽ, ഉണ്ണി മുകുന്ദൻ, പൃഥിരാജ്, മഞ്ജു വാരിയർ തുടങ്ങി നിരവധി താരങ്ങളാണ് ബ്രഹ്‌മപുരം മാലിന്യപ്ലാന്റുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികരിച്ച് രംഗത്തെത്തിയത്.
Comments