പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ നടത്തിയ കൊലവിളി പ്രസംഗത്തിൽ കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് ബിജെപി. കോൺഗ്രസിന്റെ രാജസ്ഥാൻ ചുമതലയുള്ള സുഖ്ജീന്ദർ സിംഗ് രൺധാവ നടത്തിയ വിവാദ പരാമർശത്തിനെതിരെ ബിജെപി നേതാവ് ഷെഹ്സാദ് പൂനവാലയാണ് തക്ക മറുപടി നൽകിയത്.
അദാനിയെയും അംബാനിയെയും പുറത്താക്കണമെങ്കിൽ ആദ്യം മോദിയെ അവസാനിപ്പിക്കണം, എന്നിട്ട് ബിജെപിയെ തോൽപ്പിക്കണമെന്നായിരുന്നു കോൺഗ്രസ് സമ്മേളനത്തെ അഭിസംബോധന ചെയ്ത് സുഖ്ജീന്ദർ സിംഗ് രൺധാവ പറഞ്ഞത്. തുടർന്ന് കോൺഗ്രസ് നേതാവിന്റെ വിവാദ പരാമർശത്തെ വിമർശിച്ച് ബിജെപി നേതാവ് ഷെഹ്സാദ് പൂനവാല രംഗത്തെത്തി.
”കോൺഗ്രസ് വീണ്ടും എല്ലാ പരിധികളും മറികടക്കുകയാണ്. പുൽവാമ ഭീകരാക്രമണത്തിൽ പാകിസ്താന് ക്ലീൻ ചിറ്റ് നൽകിയും മോദിക്ക് അന്ത്യം കുറിക്കാൻ അണികളെ പ്രേരിപ്പിച്ചും കോൺഗ്രസ് അവരുടെ എല്ലാ പരിധികളും ലംഘിക്കുന്നു. അതിഗുരുതരമായ പരാമർശം നടത്തിയിട്ടും അദ്ദേഹത്തെ പുറത്താക്കാൻ കോൺഗ്രസ് തയ്യാറായോ, അതോ പാരിതോഷികം നൽകി അയാളുടെ പ്രസ്താവനയെ ന്യായീകരിക്കുകയാണോ ” ഷെഹ്സാദ് പൂനവാല ചോദിച്ചു.
കഴിഞ്ഞ ദിവസം ബെംഗളൂരു-മൈസൂരു എക്സ്പ്രസ് വേ ഉദ്ഘാടനം ചെയ്യുന്നതിന് മാണ്ഡ്യയിൽ എത്തിയ വേളയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഇക്കാര്യം സൂചിപ്പിച്ചിരുന്നു. കോൺഗ്രസ് നേതാക്കൾ മോദിക്ക് ശവക്കുഴി തീർക്കുന്നതിനുള്ള തിരക്കിലാണെന്നും ജനങ്ങളുടെ വിശ്വാസമാണ് തന്റെ രക്ഷാകവചമെന്നും പ്രധാനമന്ത്രി പറഞ്ഞു.
Comments