തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖം ഓണത്തോടെ പ്രവർത്തന സജ്ജമാവുമെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ. കരാർ പ്രകാരമുള്ള തുറമുഖത്തിന്റെ ഒന്നാംഘട്ടത്തിന്റെ സജ്ജീകരണങ്ങൾ അവസാനഘട്ടത്തോട് അടുക്കുകയാണ്. 2960 മീറ്റർ നീളമുള്ള പുലിമുട്ട്, 800 മീറ്റർ ബർത്ത്, 53 ഹെക്ടർ കരഭൂമിലെ ബാക്കപ്പ് യാർഡ് സൗകര്യങ്ങൾ, കണ്ടയ്നർ കൈകാര്യം ചെയ്യുന്നതിനുള്ള ക്രെയിനുകൾ മുതലായവ കൂടി സജ്ജീകരിച്ചാൽ മതിയാകും.
സെപ്റ്റംബറോടെ 400 മീറ്റർ നീളുന്ന ബെർത്തും 2300 മീറ്റർ പുലിമുട്ടും മറ്റ് അനുബന്ധ സൗകര്യങ്ങളും പൂർത്തിയാകും. ഓണത്തിന് തുറമുഖം പ്രവർത്തനക്ഷമമാക്കാനാണ് ഉദേശിക്കുന്നതെന്നും മന്ത്രി നിയമസഭയിൽ പ്രസ്താപിച്ചു. ഇതുകൂടാതെ തിരുവനന്തപുരം- കന്യാകുമാരി റെയിൽപ്പാതയുമായി ബന്ധിപ്പിക്കുന്ന പുതിയ പാതയുടെ നിർമാണത്തിനായി കൊങ്കൺ റെയിൽവേ മുഖേന തയാറാക്കിയ പ്രോജക്ട് റിപ്പോർട്ടിന് (ഡി.പി.ആർ) 2022 മാർച്ചിൽ ദക്ഷിണ റെയിൽവേയുടെ അംഗീകാരവും ലഭിച്ചിരുന്നു.
തുറമുഖ പദ്ധതിയോടനുബന്ധിച്ച് 3.3 ദശലക്ഷം ലിറ്റർ ജലം ശുദ്ധീകരിച്ച് നൽകുന്ന പദ്ധതിയിലൂടെ പ്രദേശത്ത് ശുദ്ധജല വിതരണം നടത്തുന്നുണ്ട്. പ്രദേശത്ത് 1000 ൽപ്പരം ശുദ്ധജല വിതരണ കണക്ഷൻ നൽകി. ഖരമാലിന്യ നിർമാർജന പദ്ധതിയും തയാറാക്കി. നിലവിലെ വിഴിഞ്ഞം സി.എച്ച്.സി.യെ 80 കിടക്കകളുള്ള താലൂക്ക് ആശുപത്രി മാതൃകയിലേക്ക് മാറ്റനുള്ള നടപടികളും കൈക്കൊണ്ടു.
Comments