ജാമുയി ; ബീഹാറിൽ ‘സീരിയൽ കിസ്സർ’ ആരോഗ്യ പ്രവർത്തകയെ ബലമായി ചുംബിക്കുന്ന വീഡിയോ പുറത്ത് വന്നു . ബീഹാറിലെ ജാമുയി ജില്ലയിലാണ്, സ്ത്രീയെ ബലം പ്രയോഗിച്ച് ചുംബിച്ചത് .. മാർച്ച് 10 നാണ് സംഭവം . ജാമുയിയിലെ സദർ ഹോസ്പിറ്റലിലെ ആരോഗ്യ പ്രവർത്തകയെയാണ് യുവാവ് ബലമായി ചുംബിച്ചത് . ആശുപത്രി മതിൽ ചാടിക്കയറിയ അക്രമി ഫോണിൽ സംസാരിച്ചു കൊണ്ടിരുന്ന യുവതിയെ ബലമായി കെട്ടിപ്പിടിച്ച് ചുംബിക്കുകയായിരുന്നു.
ഇരയായ യുവതി ജാമുയി പോലീസിൽ പരാതി നൽകി.സംഭവത്തിന് ശേഷം യുവാവ് സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടതായാണ് റിപ്പോർട്ടുകൾ. ആശുപത്രിയിൽ വർധിച്ച സുരക്ഷാ നടപടികൾ വേണമെന്നും ആശുപത്രിയിൽ പതിവായി എത്തുന്ന സ്ത്രീകളുടെ സംരക്ഷണത്തിനായി മുള്ളുവേലി സ്ഥാപിക്കണമെന്നും ഇരയായ യുവതി ആവശ്യപ്പെട്ടിട്ടുണ്ട്.
“അയാൾ എന്തിനാണ് ആശുപത്രി വളപ്പിൽ വന്നതെന്ന് എനിക്കറിയില്ല, ആളെയും അറിയില്ല, ഞാൻ അവനോട് എന്താണ് ചെയ്തത്? അവൻ എന്നെ ചുംബിക്കുമ്പോൾ ഞാൻ എതിർത്തു. ഹോസ്പിറ്റൽ സ്റ്റാഫിനെ വിളിച്ചു.പക്ഷേ, അപ്പോഴേക്കും ആ മനുഷ്യൻ രക്ഷപ്പെട്ടിരുന്നു…“ യുവതി പറയുന്നു
ബീഹാറിൽ മുൻപും സമാനമായ സംഭവം നടന്നിട്ടുണ്ട്. ഒളിഞ്ഞിരിക്കുന്ന അജ്ഞാതൻ ഞൊടിയിടയിൽ ഒറ്റയ്‌ക്ക് യാത്ര ചെയ്യുന്ന സ്ത്രീകളെ ചുറ്റിപ്പിടിച്ച് ചുണ്ടുകളിൽ ചുംബിച്ച് ഓടിപ്പോവുകയാണ് പതിവ്. പൊലീസിൽ അടക്കം നിരവധി പരാതികൾ എത്തിയിട്ടും, ഇനിയും അജ്ഞാതനെ പിടികൂടാനായിട്ടില്ല. സിരിയൽ കിസ്സറെ കുറിച്ചുള്ള വിവരങ്ങൾ പ്രാദേശിക മാദ്ധ്യമങ്ങളിൽ നിറയുകയാണ്.
സംഭവം സോഷ്യൽ മീഡിയയിൽ രോഷത്തിന് കാരണമായിട്ടുണ്ട്, ലൈംഗികാതിക്രമങ്ങളിൽ നിന്നും ആക്രമണങ്ങളിൽ നിന്നും സ്ത്രീകളെ സംരക്ഷിക്കാൻ കർശനമായ നിയമങ്ങൾ ആവശ്യപ്പെട്ട് നിരവധി പേർ രംഗത്തെത്തി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും പ്രതി ഉടൻ പിടിയിലാകുമെന്നും പോലീസ് പറഞ്ഞു.
Comments